ഇന്ത്യൻ വിപണിയിൽ ഏറ്റവും അധികം ആരാധകരുള്ള ഓഫ്-റോഡർ എസ് യുവികളിൽ ഒന്നാണ് മഹീന്ദ്രയുടെ ഥാർ. മികച്ച സ്റ്റൈലും പ്രവർത്തനക്ഷമയും നൽകുന്ന ഥാർ, സുരക്ഷയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല. മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ 4-സ്റ്റാർ റേറ്റിംഗാണ് ഥാർ നേടിയത്.
എന്നാൽ കഴിഞ്ഞ ദിവസം ഥാറിന്റെ പോരായ്മയെ കുറിച്ച് ഒരു ഉപഭോക്താവ് തുറന്ന് പറഞ്ഞു. മികച്ച സുരക്ഷ നൽകുന്ന വാഹനം എന്ന് അവകാശപ്പെടുന്ന നിർമ്മാതാക്കൾക്ക് ഒരു തിരിച്ചടിയാണ് ഈ പരാതി. റീന രാജേഷ് എന്ന ഉപഭോക്താവാണ് പരാതിയുമായി രംഗത്തെത്തിയത്. ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് റീന തന്റെ പരാതി വെളിപ്പെടുത്തിയത്.
‘ഥാർ2020 മോഡലിന്റെ ഉപഭോക്താവാണ് ഞാൻ. ഞങ്ങളുടെ 25ാം വിവാഹ വാർഷികത്തിന് മകൾ തന്ന സമ്മാനമാണ് ഈ ഥാർ. ജനുവരി 2ാം തീയതി എന്റെ ഭർത്താവിന് ഒരു അപകടമുണ്ടായി. നിസ്സാരമായ പരിക്കുകളോടെ അദ്ദേഹം രക്ഷപ്പെട്ടതിൽ സർവേശ്വരനോടും മഹീന്ദ്രയോടും ഞാൻ കടപ്പെട്ടിരിക്കുന്നു. പിന്നിൽ നിന്ന് വന്ന വാഹനം ഞങ്ങളുടെ വാഹനത്തിനെ ഇടിപ്പ് തെറിപ്പിക്കുകയായിരുന്നു. സീറ്റ് ബെൽറ്റിന്റെ സഹായമുള്ളതിനാൽ അദ്ദേഹത്തിന് കാര്യമായ പരിക്കുണ്ടായില്ല. വാഹനത്തിന്റെ ചില്ല് തകർന്ന് അദ്ദേഹത്തിന്റെ കൈയ്‌ക്ക് പൊട്ടലുണ്ടായി. എന്നാൽ ഇത് ആഴത്തിലുള്ള മുറിവല്ല. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും വാഹനത്തിന്റെ ഏറ്റവും വലിയ പോരായ്മയാണ് ഞാൻ പറയാൻ പോകുന്നത്. സാധാരണയായി വാഹനം ഇടിച്ചുകഴിഞ്ഞാൽ പ്രവർത്തിക്കേണ്ട ഒന്നാണ് എയർബാഗ്. എന്നാൽ അന്ന്, അപകടമുണ്ടായപ്പോൾ, എയർബാഗുകൾ പ്രവർത്തനരഹിതമായിരുന്നു’ എന്ന് റീന ഫേസ്ബുക്കിൽ കുറിച്ചു.
ഇത്തരത്തിലുള്ള ഒരു ആഡംബര വാഹനത്തിന് ഈ പിഴവ് ഒട്ടും ശോഭനീയമല്ല. മികച്ച സുരക്ഷ നൽകുന്ന വാഹനത്തിന് പ്രവർത്തനരഹിതമായ എയർബാഗാണുള്ളത് എന്ന് പറയുന്നത് വളരെ മോശമാണ്. ഈ പരാതി ദയവായി പരിഗണിച്ച് എയർബാഗിന്റെ തകരാർ പരിഹരിക്കണം എന്ന് റീന ആവശ്യപ്പെട്ടു. വാഹനം അപകടത്തിൽപ്പെടതിന്റെ ചിത്രങ്ങളും റീന പങ്കുവെച്ചു.
മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ ഒരുപോലെ റേറ്റിംഗ് നേടിയ വാഹനമാണ് ഥാർ. ക്രാഷ് ടെസ്റ്റിംഗിൽ 17ൽ 12.52 സ്‌കോറാണ് ഥാർ നേടിയത്.
Comments