ഗുവാഹത്തി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള കോൺഗ്രസ് ഹൈക്കമാന്റിന്റെയും മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയുടെയും ഗൂഢാലോചനയാണ് സന്ദർശന വേളയിൽ അരങ്ങേറിയതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയ സംഭവത്തിൽ ഛന്നിയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രധാനമന്ത്രിയെ കൊലപ്പെടുത്താൻ പഞ്ചാബ് മുഖ്യമന്ത്രിയും ഹൈക്കമാന്റും ഗൂഢാലോചന നടത്തി എന്നതാണ് തെളിവുകളിൽ നിന്നും വ്യക്തമാകുന്നത്. പ്രധാനമന്ത്രിയെ വധിക്കാൻ ചിലർ ഗൂഢാലോചന നടത്തുന്നതായി പോലീസിന് ജനുവരി ആദ്യം തന്നെ വിവരം ലഭിച്ചെന്നാണ് പഞ്ചാബിലെ ഒരു മാദ്ധ്യമത്തിന്റെ വെളിപ്പെടുത്തൽ. ഗൂഢാലോചനയെക്കുറിച്ച് കോൺഗ്രസ് നേതാക്കൾക്ക് വ്യക്തമായി അറിയാമായിരുന്നുവെന്നും ഹിമന്ത വ്യക്തമാക്കി.
ഇന്ത്യ- പാക് അതിർത്തിയിൽ നിന്നും കേവലം 10 കിലോമീറ്റർ ദൂരത്തിലാണ് സംഭവം ഉണ്ടായത്. സാധാരണയായി പ്രധാനമന്ത്രിയെ സന്ദർശന വേളയിൽ മുഖ്യമന്ത്രിമാർ അനുഗമിക്കാറുണ്ട്. എന്നാൽ കൊറോണ രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടെന്ന കാരണം ചൂണ്ടിക്കാട്ടി ഛന്നി പ്രധാനമന്ത്രിയെ അനുഗമിക്കുന്നതിൽ നിന്നും ഒഴിവായി. പിറ്റേ ദിവസം മാസ്‌ക് പോലും ധരിക്കാതെ ഛന്നി വാർത്താ സമ്മേളനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി മാത്രമല്ല ചീഫ് സെക്രട്ടറിയോ, സംസ്ഥാന പോലീസ് മേധാവിയോ സന്ദർശന വേളയിൽ പ്രധാനമന്ത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നില്ല. ഇതെല്ലാം പ്രധാനമന്ത്രിയെ വധിക്കാൻ ഹൈക്കമാന്റും ഛന്നിയും ഗൂഢാലോചന നടത്തിയെന്നാണ് വ്യക്തമാക്കുന്നതെന്നും ഹിമന്ത കൂട്ടിച്ചേർത്തു.
















Comments