കോഴിക്കോട്:ലീഗ് നേതൃത്വത്തെ വിമർശിച്ച എം എസ് എഫ് നേതാക്കൾക്കെതിരെ മുസ്ലീം ലീഗിന്റെ അച്ചടക്ക നടപടി.എം എസ് എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ,സംസ്ഥാന ജോയിന്‍റ് സെക്രട്ടറി കെ.എം ഫവാസ്,പ്രവർത്തക സമിതി അംഗം കെ.വി. ഹുദൈഫ് എന്നിവരെ മുസ്ലിം ലീഗിന്‍റെയും,പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു.
എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ലത്തീഫ് തുറയൂരിനെ മാറ്റിയതുമായി ബന്ധപ്പെട്ട്, എം എസ് എഫ് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി കെ.എം ഫവാസ്, പ്രവർത്തക സമിതി അംഗം കെ.വി. ഹുദൈഫ്, ലത്തീഫ് തുറയൂർ, എന്നിവർ കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.’ഹരിത’വിഷയത്തിൽ പി.കെ നവാസ് വിരുദ്ധ നിലപാടിന്‍റെ പേരിൽ സംഘടനാ നടപടിക്രമം പാലിക്കാതെയാണ് ലത്തീഫ് തുറയൂരിനെ പുറത്താക്കിയതെന്നായിരുന്നു നേതാക്കളുടെ ആരോപണം. വിവാദമായ എം എസ് എഫ് യോഗത്തിന്റെ മിനുട്‌സ് തിരുത്താനും,പൊലീസിൽ ഹാജരാക്കരുതെന്നും മുസ്ലിം ലീഗിലെ ചിലർ ലത്തീഫ് തുറയൂരിനോട് ആവശ്യപ്പെട്ടുവെന്ന് എം എസ് എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു.
ലീഗിനെ ബാധിച്ചിരിക്കുന്ന മാരക വൈറസാണ് പി എം എ സലാം എന്ന രൂക്ഷ വിമർശനമാണ് നേതാക്കൾ നേതൃത്വത്തിനെതിരെ ഉന്നയിച്ചത്.ഇതാണ് അച്ചടക്ക നടപടിയെടുക്കാൻ ലീഗ് നേതൃത്വത്തെ പ്രേരിപ്പിച്ചത്.
വിഷയത്തിൽ ഇരു പക്ഷത്തെയും കേട്ടാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് എം കെ മുനീർ പ്രതികരിച്ചു.പുറത്താക്കിയ നേതാക്കളുടെ ഭാഗം കേട്ടില്ലെന്ന ആരോപണം തെറ്റാണെന്നും നടപടിയെടുത്തത് പാർട്ടി നേതൃത്വമാണെന്നുമായിരുന്നു എംകെ മുനീറിന്റെ പ്രതികരണം.
എം എസ് എഫ് നേതാക്കൾക്കെതിരായ നടപടി പാർട്ടിയുടെ കൂട്ടായ തീരുമാനമാണെന്നും,ഒരാളുടെ മാത്രം തീരുമാനമായി ഇതിനെ വ്യാഖ്യാനിക്കേണ്ടെന്നും,അച്ചടക്ക നടപടിയെടുക്കേണ്ടിടത്ത് എടുക്കുക തന്നെ ചെയ്യുമെന്നും അതിനുള്ള കെൽപ്പ് പാർട്ടിക്കുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു
Comments