മൂവാറ്റുപുഴ: മുനിസിപ്പൽ കൗൺസിലറും യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്റുമായ അമൽ ബാബുവിനെ ഡി.വൈഎഫ്.ഐ ഗുണ്ടകൾ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. മുവാറ്റുപുഴയിൽ കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിന്റെ തുടർച്ചയാണ് അക്രമം.
വൈകിട്ട് ആറുമണിയോടെയാണ് എട്ടോളം ഡിവൈഎഫ്ഐ പ്രവർത്തകർ മാരകായുധങ്ങളുമായി അമൽ ബാബുവിന്റെ വീട്ടിൽക്കയറി ക്രൂരമായി മർദ്ദിച്ചത്. തലയ്ക്കും ഇടത് കൈയ്ക്കും പരിക്കേറ്റ അമലിനെ മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയായിരുന്നു വീട് വളഞ്ഞുളള ആക്രമണം.
കഴിഞ്ഞ ദിവസം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ കൊടിമരം സിപിഎം പ്രവർത്തകർ നശിപ്പിക്കുകയും നഗരത്തിൽ ഇരു വിഭാഗം പ്രവർത്തകർ ഏറ്റുമുട്ടുകയും സി.പി.എം കൊടിമരം നശിപ്പിക്കുകയും ചെയ്തിരുന്നു. സിപിഎം നൽകിയ പരാതിയുടെ അടിസ്ഥനത്തിൽ കഴിഞ്ഞ ദിവസം രാത്രി അമൽ ബാബുവിനെ മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് ജാമ്യത്തിലിറങ്ങിയ അമൽ ബാബു വീട്ടിൽ എത്തിയതറിഞ്ഞാണ് ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമം നടത്തിയത്.
ധീരജിന്റെ കൊലപാതകത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുവാറ്റുപുഴയിൽ വ്യാപകമായ അക്രമസംഭവങ്ങൾ അരങ്ങേറുകയാണ്. ഇതിന് പോലീസ് ഒത്താശ ചെയ്യുകയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. എന്നാൽ അമൽ ബാബുവിനെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കി.
Comments