മലയാള സിനിമയ്‌ക്ക് ലഭിച്ച പുതുവർഷ സമ്മാനമാണ് ഉണ്ണി മുകുന്ദൻ നായകനായ ‘മേപ്പടിയാൻ’ എന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. എല്ലാ തരത്തിലുളള പ്രേക്ഷകരെയും പ്രീതിപ്പെടുത്തുന്ന ലളിതവും മനോഹരവുമായ ചിത്രമാണ് മേപ്പടിയാൻ. ഒറ്റ വാക്കിൽ ഈ ചലച്ചിത്രത്തെ ഫാമിലി ത്രില്ലർ എന്ന് വിശേഷിപ്പിക്കാം. മധ്യ തിരുവിതാംകൂറിലെ ഒരു മലയോര ഗ്രാമത്തിൽ നടക്കുന്ന സംഭവവികാസങ്ങളെ ചുറ്റിപറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ചിത്രത്തിന്റെ തുടക്കത്തിൽ അൽപം ‘ലാഗ്’ അനുഭവപ്പെടുന്നുണ്ടെങ്കിലും കഥ പുരോഗമിക്കും തോറും പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്നതിൽ സംവിധായകൻ വിജയിച്ചു.
ആരെയും പിടിച്ചിരുത്തുന്ന രീതിയിൽ ആണ് സിനിമ ഒരുക്കിയിരിക്കുന്നത്. നമുക്ക് ചുറ്റും കാണുന്ന വ്യക്തികളെ റിയലിസ്റ്റിക്കായി മികച്ച തിരക്കഥയോടെ ഒരുക്കിയിരിക്കുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത. പ്രേക്ഷകന് ഒട്ടും മടുപ്പ് തോന്നാത്ത രീതിയിൽ ദ്രുതഗതിയിൽ ആണ് സിനിമ പുരോഗമിക്കുന്നത്. എളുപ്പത്തിൽ പണം ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന മലയാളികളുടെ പൊതുസ്വഭാവം, ലളിതമായി ജീവിക്കുന്നവരെ കുഴിയിൽ ചാടിക്കുന്ന സ്ഥലക്കച്ചവടക്കാർ, മറ്റുള്ളവന്റെ വീഴ്ച മുതലാക്കി പരമാവധി ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന കുടിലതന്ത്രങ്ങളുമായി ജീവിക്കുന്ന പുത്തൻ പണക്കാർ, സാധാരണക്കാരന്റെ ജീവിതപ്രശ്‌നങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാത്ത സർക്കാർ ഉദ്യോഗസ്ഥർ, നിയമത്തിന്റെ സാങ്കേതികമായ നൂലാമാലകളിൽ കുടുങ്ങാൻ വിധിക്കപ്പെടുന്ന നിസ്സഹായരായ മനുഷ്യർ. ഇങ്ങനെ നമുക്ക് ചിരപരിചിതമായ സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെയാണ് മേപ്പടിയാൻ വരച്ചുകാട്ടുന്നത്. സ്വാഭാവിക ഒഴുക്കിൽ അപ്രതീക്ഷിത ട്വിസ്റ്റും സംവിധായകൻ പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ട്. കുടുംബ പ്രേക്ഷകരെ സിനിമ നിരാശപ്പെടുത്തുന്നില്ലെന്ന് തീയേറ്ററിലെത്തുന്നവരുടെ പ്രതികരണം വ്യക്തമാക്കുന്നു.
എല്ലാം കച്ചവടക്കണ്ണിലൂടെ കാണുന്ന അത്യാധുനിക സമൂഹത്തിൽ സാധാരണക്കാരന് അനുഭവിക്കേണ്ടി വരുന്ന നഷ്ടവും ഒറ്റപ്പെടലും ചിത്രം വ്യക്തമാക്കുന്നു. ജീവിതത്തിൽ വലിയ മോഹങ്ങളും പ്രത്യാശകളും ഇല്ലാത്തവർ പോലും കമ്പോളത്തിൽ അധിഷ്ഠിതമായ ആധുനിക ലോകക്രമത്തിന്റെ നീരാളിപ്പിടുത്തത്തിൽ അമരാൻ വിധിക്കപ്പെടുന്നു. തത്ഫലമായി കുടുബബന്ധങ്ങളിലും ജീവിതത്തിലും ഉണ്ടാകുന്ന താളപിഴകൾ മനുഷ്യനെ വേറിട്ട വഴികളിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നു.
നാട്ടിൻപുറങ്ങളിൽ കഠിനാദ്ധ്വാനം ചെയ്ത് കുടുബം പുലർത്തുന്ന നിരവധി യുവാക്കളെ നിത്യജീവിതത്തിൽ നാം കണ്ടുമുട്ടാറുണ്ട്. കുടുംബം എന്നതിനപ്പുറം മറ്റൊരു ലോകത്തെ കുറിച്ച് ഇത്തരം ചെറുപ്പക്കാരുടെ ചിന്തയിലില്ല. ഉണ്ണിമുകുന്ദൻ അവതരിപ്പിക്കുന്ന ജയകൃഷ്ണൻ എന്ന കഥാപാത്രവും ഇത്തരത്തിലുളള വ്യക്തിയാണ്. എന്നാൽ അത്തരം യുവാക്കളെ വലിയ വാഗ്ദാനങ്ങളിലൂടെ പ്രലോഭിപ്പിച്ച് വഴി തെറ്റിക്കന്നവരും നമ്മൾക്കിടയിലുണ്ട്. അതാണ് സൈജു കുറുപ്പ് കൈകാര്യം ചെയ്ത ഫിലിപ്പ് എന്ന കഥാപാത്രം. എല്ലാ നാട്ടിൻപുറങ്ങളിലും കാണാം ഇത്തരത്തിലുളള വ്യക്തികൾ.
പരമ്പരാഗതമായി കിട്ടുന്ന സ്വത്ത് വിറ്റഴിച്ച് മദ്യപാനവും ചൂതാട്ടവുമായി ജീവിതം തളളി നീക്കുന്നവർ. സഹോദരിയ്‌ക്ക് വീടു പണിയാനായി വെറും പത്ത് സെന്റ് ആവശ്യമുളള ജയകൃഷ്ണനെ വലിയ ഭൂമി ഇടപാടിലേക്ക് നയിച്ച് പിടിച്ചു കയറാനാവാത്ത ഗർത്തത്തിലേക്ക് തളളിവിടുകയാണ് ഫിലിപ്പ്. ഈ കഥാപാത്രത്തെ സൈജു കുറുപ്പ് മനോഹരമായി ചെയ്തിട്ടുണ്ട്. സ്വന്തം നാട്ടുകാരനായ ജയകൃഷ്ണനെ മാത്രമല്ല വിവിധഭാഷാ തൊഴിലാളിയേയും ഫിലിപ്പ് തന്റെ വലയിൽ കുടുക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ വിവരവും വിദ്യാഭ്യാസമുണ്ടെന്ന് അഹങ്കരിക്കുന്ന മലയാളികളെ പോലെ പ്രലോഭനങ്ങളിൽ വീഴ്‌ത്താനാവില്ലെന്ന് അന്യസംസ്ഥാന തൊഴിലാളി ഒറ്റ മറുപടിയിലൂടെ ഫിലിപ്പിന് മനസ്സിലാക്കി കൊടുക്കുന്നു. ജനസേവനത്തിന്റെ മറവിൽ എല്ലാത്തിനും കമ്മീഷൻ വാങ്ങുന്ന ഖദർധാരിയുടെ റോളിൽ അജു വർഗീസും മികവുറ്റതാക്കി.
നവാഗതനായ വിഷ്ണുമോഹൻ ആണ് സംവിധായകൻ. കഥയും സംഭാഷണവും തിരക്കഥയുമെല്ലാം അദ്ദേഹത്തിന്റേത് തന്നെ. മലയാള സിനിമയിൽ മികച്ച തുടക്കം ലഭിച്ച വിഷ്ണുവിൽ പ്രതീക്ഷയർപ്പിക്കാമെന്ന് പ്രഥമ സംരംഭത്തിലൂടെ അദ്ദേഹം തെളിയിച്ചു. ഉണ്ണി മുകുന്ദൻ എന്ന നടന്റെ ഭാവപകർച്ച വിസ്മയിപ്പിക്കുന്നതാണ്. നിരന്തരം നാഗരികമായ ചുറ്റുപാടിൽ ജീവിക്കുന്ന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന ഉണ്ണി മുകുന്ദന്റെ ജയകൃഷ്ണൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർ നെഞ്ചേറ്റുകയാണ്. നാട്ടിൻപുറത്തുകാരന്റെ ജീവിതവും ആകുലതകളും തനിക്കും വഴങ്ങുമെന്ന് തെളിയിക്കാൻ ഉണ്ണിക്ക് കഴിഞ്ഞു.
ഉണ്ണി മുകുന്ദൻ നിർമ്മാതാവാകുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും മേപ്പടിയാനുണ്ട്. അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക. നിഷ സാരംഗ്, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ,കോട്ടയം രമേശ്, തുടങ്ങിയവരും മികച്ച അഭിനയ മുഹൂർത്തങ്ങൾ നൽകുന്നുണ്ട്.
Comments