ഇംഫാൽ: മണിപ്പൂരിലെ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറക്കാനുള്ള നടപടി ക്രമങ്ങളായി. രണ്ടു ഘട്ടങ്ങളായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കാനി രിക്കുന്നത്. അടുത്തമാസം ഒന്നാം തിയതി വിജ്ഞാപനം പുറത്തിറക്കും. ഫെബ്രുവരി 27 നും മാർച്ച് 3 നുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ മറ്റെല്ലാ സംസ്ഥാനങ്ങൾക്കുമൊപ്പം 10-ാം തിയതി തന്നെ നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഫെബ്രുവരി 27ന് സംസ്ഥാനത്തെ ആകെയുള്ള 60 നിയമസഭാ സീറ്റുകളിൽ 38 എണ്ണത്തിലേക്കാണ് ജനവിധി തേടുന്നത്. മാർച്ച് മാസം 3ന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള 22 സീറ്റുകളിലെ വോട്ടിംഗും നടക്കും.
മണിപ്പൂരിൽ ആകെ 20,56,901 വോട്ടർമാരാണുള്ളത്. ഇതിൽ 21,935 പേർ സർക്കാർ സംവിധാനത്തിലുള്ളവരാണ്. 9,85,119 പുരുഷന്മാരും 10,49,639 സ്ത്രീകളുമാണ് വോട്ടർ പട്ടികയിലുള്ളത്. 208 പേർ ഭിന്നലിംഗക്കാരുമാണ്. നിയമസഭയിലെ 60 സീറ്റുകളിൽ ഒരെണ്ണം പട്ടിക ജാതിയ്‌ക്കും 19 എണ്ണം പട്ടികവർഗ്ഗത്തിനുമാണ്.
2017ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് 28 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബി.ജെ.പിക്ക് 21 അംഗങ്ങളാണുള്ളത്. നാഗാ പീപ്പിൾസ് ഫ്രണ്ടും നാഷണൽ പീപ്പിൾസ് പാർട്ടിയും നാല് സീറ്റുകൾ വീതം പങ്കിട്ടു. ഇവർക്കൊപ്പം തൃണമൂൽ കോൺഗ്രസ്സ്, ലോക് ജൻ ശക്തി പാർട്ടി, ഒരു സ്വതന്ത്രൻ എന്നിവരും നിലവിലെ നിയമസഭയിൽ അംഗങ്ങളാണ്.
2012ൽ 42 സീറ്റുകളാണ് കോൺഗ്രസ്സിനുണ്ടായിരുന്നത്. തൃണമൂൽ 7 സീറ്റുകളും നാഗാ പീപ്പിൾസ് ഫ്രണ്ടിന് നാലു സീറ്റും ലഭിച്ചിരുന്നു. മണിപ്പൂർ സ്റ്റേറ്റ് കോൺഗ്രസ്സ് പാർട്ടി അഞ്ചും നാഷണൽ കോൺഗ്രസ്സ് പാർട്ടിയും ലോക് ജൻ ശക്തി ഒരു സീറ്റും നേടി.
Comments