ഡെറാഡൂൺ: 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് ഉത്തരാഖണ്ഡ്. ഇത്തവണ 60 സീറ്റുകൾ കയ്യടക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.
മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി തന്റെ സ്വന്തം മണ്ഡലമായ ഖട്ടിമയിൽ നിന്ന് മത്സരിക്കുമെന്ന് വ്യക്തമാക്കി. ബിജെപി കോർ കമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രി ധാമിയുടെ പ്രഖ്യാപനം. സ്ഥാനാർത്ഥി പട്ടിക ഉടൻ തന്നെ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
‘അബ്കി ബാർ 60 പാർ’ എന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപി ജനുവരി 25നാണ് പ്രകടനപത്രിക പുറത്തിറക്കുക. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 57 സീറ്റുകളാണ് ഭരണത്തിലെത്തിയ ബിജെപി നേടിയത്. ഇത്തവണ അത് 60 കടത്തുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം.
ആകെ 70 നിയമസഭാ മണ്ഡലങ്ങളാണ് ഉത്തരാഖണ്ഡിലുള്ളത്. ഭരണത്തിലിരിക്കുന്ന ബിജെപി സർക്കാരിന്റെ കാലാവധി മാർച്ച് 23നാണ് അവസാനിക്കുക. ഫെബ്രുവരി 14ന് സംസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം മാർച്ച് 10ന് പ്രഖ്യാപിക്കും.
Comments