ചണ്ഡീഗഡ് ; നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. സംഗ്രൂർ എംപി ഭഗ്വന്ത് മന്നിനെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ഫെബ്രുവരി 20 നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
മൊഹാലിയിൽ നടന്ന ചടങ്ങിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളാണ് പ്രഖ്യാപനം നടത്തിയത്. ടെലി വോട്ടിംഗിലൂടെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്തിയത് എന്നാണ് പാർട്ടിയുടെ അവകാശവാദം. ആളുകൾക്ക് ഇഷ്ടപ്പെട്ട മുഖ്യമന്ത്രി സ്ഥാനാർത്ഥിയ്‌ക്ക് ഫോണിലൂടെയും വാട്‌സ്ആപ്പിലൂടെയും വോട്ട് ചെയ്യാൻ പാർട്ടി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ 93 ശതമാനം വോട്ട് ഭഗ്വന്ത് മന്നിന് ലഭിച്ചുവെന്ന് കെജ്രിവാൾ പറഞ്ഞു. 21 ലക്ഷത്തിലധികം പേർ വോട്ടെടുപ്പിൽ പങ്കെടുത്തുവെന്നും പാർട്ടി വ്യക്തമാക്കി.
തന്റെ ധൈര്യവും ഉത്തരവാദിത്വവും വർദ്ധിച്ചിരിക്കുകയാണെന്ന് സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്ത ശേഷം ഭഗ്വന്ത് മൻ പറഞ്ഞു. പഞ്ചാബിലെ ജനങ്ങൾക്ക് കുറെയേറെ പ്രതീക്ഷയുണ്ട്. ഡൽഹിയും പഞ്ചാബുമായി അടുത്ത ബന്ധമുണ്ടെന്നും അതിനാൽ പഞ്ചാബിൽ ആം ആദ്മി തന്നെ അധികാരത്തിൽ വരുമെന്നും ഭഗ്വന്ത് മൻ പറയുന്നു.
പഞ്ചാബിൽ ഇത്തവണ കടുത്ത ചതുഷ്‌കോണ മത്സരമാണ് നടക്കുന്നത്. സംസ്ഥാനത്ത് രണ്ടാം തവണയും ഭരണമുറപ്പിക്കാൻ വേണ്ടി കോൺഗ്രസ് കഷ്ടപ്പെടുകയാണ്. എന്നാൽ ഇത്തവണ കോൺഗ്രസിന് നിലനിൽപ്പുണ്ടാവില്ലെന്നാണ് പ്രവചനം. അമരീന്ദർ സിംഗ് പാർട്ടി വിട്ടതുൾപ്പെടെ കോൺഗ്രസിന് ഇക്കുറി തിരിച്ചടിയാകും. മാത്രമല്ല അടുത്തിടെ നിരവധി നേതാക്കൾ ബിജെപിയിലേക്ക് മാറിയിരുന്നു. അമരീന്ദർ സിംഗും ബിജെപിയും ഉൾപ്പെടുന്ന സഖ്യത്തിന് സാദ്ധ്യതയേറെയാണെന്നും പ്രവചനമുണ്ട്.
Comments