ന്യൂഡൽഹി: വാഹന ഫിനാൻസ് കമ്പനിയിൽ നിന്നും 2.18 കോടി രൂപ വായ്പ എടുത്ത ശേഷം മുങ്ങിയ ആളെ മൂന്നു വർഷത്തിന് ശേഷം പോലീസ് പിടികൂടി. അഞ്ച് മെഴ്‌സിഡസ് കാറുകൾ വാങ്ങാനാണ് ഇയാൾ പണം വായ്പ എടുത്തത്. ഫിനാൻസ് കമ്പനിയുടെ പരാതിയെ തുടർന്ന് 2018ൽ പ്രതിയായ പ്രമോദ് സിംഗിനെതിരെ ഗുരുഗ്രാം പോലീസ് കേസെടുത്തിരുന്നു.
ഒരു മെഴ്‌സിഡസ് ബെൻസ് കാർ വാങ്ങുന്നതിനായാണ് പ്രതി ആദ്യം വായ്പ സ്ഥാപനത്തെ സമീപിച്ചത്. ആദ്യ വാഹനത്തിനായി 27.5 ലക്ഷം രൂപ ലോൺ എടുത്തു. ഇതിന്റെ പ്രാരംഭ ഗഡുക്കൾ കൃത്യമായി തിരിച്ചടയ്‌ക്കുകയും ചെയ്തു. വളരെ അധികം മാന്യമായ രീതിയിലുള്ള ഇടപെടലുകളാണ് ഇയാൾ നടത്തിയതെന്ന് ഫിനാൻസ് കമ്പനി അധികൃതർ പറഞ്ഞു.
ആദ്യ കാർ വാങ്ങാൻ എടുത്ത തുക കൃത്യമായി അടച്ച് കമ്പനിയുടെ വിശ്വാസ്യത നേടിയെടുത്ത ശേഷം പ്രതി നാല് കാറുകൾ കൂടി വാങ്ങാൻ വായ്പ വേണമെന്ന് ആവശ്യപ്പെട്ടു. മുൻപ് മാന്യമായ രീതിയിലുള്ള ഇടപെടലുകൾ ആയിരുന്നതിനാൽ, കമ്പനി ഇയാൾക്ക് പണം വായ്പ നൽകി. ഈ തുകയുടെയും തവണകൾ മുടക്കാതെ ഇയാൾ അടച്ചു. പിന്നീട് തിരിച്ചടവ് ഇയാൾ നിർത്തി.
വായ്പ തിരിച്ചടവ് നിന്നതോടെയാണ് ഫിനാൻസ് കമ്പനി അധികൃതർ തട്ടിപ്പിനിരയായ സത്യം തിരിച്ചറിഞ്ഞത്. എന്തിനാണ് ഒരാൾക്ക് ഒറ്റയടിക്ക് നാല് ബെൻസ് കാറുകൾ എന്ന കാര്യം പോലും പരിശോധിക്കാൻ കമ്പനി മുതിർന്നിരുന്നില്ല. മാത്രമല്ല, പ്രതിയ്‌ക്ക് ഗതാഗത വകുപ്പിലെ ചില ഉദ്യോഗസ്ഥരുമായി രഹസ്യ ഇടപാടുകൾ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. പരാതി അനുസരിച്ച് വായ്പ കമ്പനിയ്‌ക്ക് 2,18,34,853 രൂപയാണ് പ്രതി നൽകാനുള്ളത്.
ഭീമമായ തുകയുടെ തട്ടിപ്പ് നടത്തി മുങ്ങിയതിനെ തുടർന്ന് പോലീസ് ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. പിന്നീട് അടുത്തിടെ ഗുരുഗ്രാമിൽ തന്നെ ഇയാൾ ഒളിച്ച് താമിസിക്കുന്ന വിവരം പോലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാകുകയായിരുന്നു.
Comments