പാറ്റ്‌ന: ബീഹാറിൽ ട്രെയിൻ തകർക്കാനുള്ള കമ്യൂണിസ്റ്റ് ഭീകരരുടെ ശ്രമം പരാജയപ്പെട്ടു. ഹൗറ-ന്യൂഡൽഹി ട്രെയിന് വരുന്ന ട്രാക്കുകൾ സ്‌ഫോടനത്തിൽ തകർത്തെങ്കിലും ഇന്ത്യൻ റെയിൽവേ മേഖലയിലെ എല്ലാ ട്രെയിനുകളും ഉടൻ നിർത്താൻ നിർദ്ദേശം നൽകിയതാണ് രക്ഷയായത്. ചിക്കാക്കി-ചൗദ്ധരി റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലാണ് സംഭവം നടന്നത്.ഝാർഖണ്ഡിലെ ധൻബാദിനും ബീഹാറിലെ ഗയക്കും ഇടയിലാണ് കമ്യൂണിസ്റ്റ് ഭീകരർ റെയിൽവേ ട്രാക്ക് തകർത്തത്. സംഭവത്തെ തുടർന്ന് ഡൽഹിയിലേക്കും ഹൗറയിലേക്കും പോകേണ്ട ട്രെയിനുകളുടെ യാത്രമുടങ്ങി.

ബീഹാർ മേഖലയിൽ കമ്യൂണിസ്റ്റ് ഭീകരസംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. അറസ്റ്റിലായ സിപിഐ-മാവോയിസ്റ്റ് പോളിറ്റ്ബ്യൂറോ നേതാക്കളായ പ്രശാന്ത് ബോസിനേയും ഭാര്യ ഷീലാ മറാൻഡിയേയും മോചിപ്പിക്കണ മെന്നാവശ്യപ്പെട്ടാണ് ബന്ദിന് ആഹ്വാനം ചെയ്തത്. സ്‌ഫോടനം നടത്തിയ ശേഷം കമ്യൂണിസ്റ്റ് ഭീകരർ പ്രദേശത്ത് പോസ്റ്ററുകളും വിതറിയിരുന്നു. പ്രതിരോധ ദിനമായി 21-ാം തിയതി മുതൽ 26-ാം തിയതി വരെ ആചരിക്കുമെന്നും പോസ്റ്ററിൽ പറയുന്നു.
റെയി്ൽവേ ട്രാക്ക് കൂടാതെ ഗിരിധ് ജില്ലയിലെ വിഷ്ണുഗഡ് പോലീസ് സ്‌റ്റേഷൻ പരിസരത്ത് ഒരു മൊബൈൽ ടവറിന്റെ കൺട്രോൾ റൂമും ഭീകരർ ബോംബ് വച്ച് തകർത്തിരുന്നു. പല സ്ഥലങ്ങളിലായി കമ്യൂണിസ്റ്റ് ഭീകരർ കരിങ്കൊടി ഉയർത്തിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലീസ് അതീവ ജാഗ്രത പാലിച്ചത്. നിരവധി കമ്യൂണിസ്റ്റ് ഭീകരർ മുഖ്യധാരയിലേക്ക് തിരികെ വരുന്നതിനാൽ പലയിടത്തും എതിരാളികൾ ശക്തമായ ആക്രമണമാണ് നടത്തുന്നത്.















