അമൃത്സർ: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിലെ കോൺഗ്രസിനിടയിൽ വീണ്ടും രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. പഞ്ചാബിൽ നടക്കുന്ന രാഹുൽ ഗാന്ധിയുടെ റാലി അഞ്ച് കോൺഗ്രസ് എംപിമാർ ബഹിഷ്‌കരിച്ചു. മനീഷ് തിവാരി അടക്കമുള്ള കോൺഗ്രസ് നേതാക്കളാണ് റാലിയിൽ നിന്നും വിട്ടുനിന്നത്. മുഖ്യമന്ത്രിയോ പിസിസി അദ്ധ്യക്ഷനോ റാലിയെക്കുറിച്ച് അറിയിച്ചില്ലെന്ന പരാതിയുണ്ടെന്നാണ് വിവരം.
രാഹുലിന്റെ റാലി കോൺഗ്രസ് എംപിമാർ ബഹിഷ്‌കരിക്കുമെന്ന് റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. പാർട്ടിയുടെ മുതിർന്ന നേതൃത്വത്തിനോടുള്ള അതൃപ്തി വെളിപ്പെടുത്താനാണ് കോൺഗ്രസ് എംപിമാർ മാറിനിൽക്കുന്നതെന്നായിരുന്നു വിവരം. ഇതിനെ തുടർന്ന് വാർത്തകൾ വെറും ആരോപണങ്ങൾ മാത്രമാണെന്ന് പ്രതികരിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് പാർട്ടിയെ നയിക്കാൻ പഞ്ചാബിൽ രാഹുൽ ഗാന്ധി മെഗാ ക്യാമ്പയിന് വ്യാഴാഴ്ചയാണ് തുടക്കമിട്ടത്. എന്നാൽ സംസ്ഥാനത്തെ അഞ്ച് എംപിമാർക്ക് ഇക്കാര്യത്തിൽ വിയോജിപ്പുണ്ടായിരുന്നു. ഇക്കാര്യം പുറത്തുവന്നതോടെ വെട്ടിലായ കോൺഗ്രസ് നേതൃത്വം ഇതിലൊന്നും സത്യമില്ലെന്നും വെറും അപവാദങ്ങൾ മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും വിശദീകരിച്ചു.
ഇതിനിടെ അമൃത്സറിൽ രാഹുൽ ഗാന്ധി നേതൃത്വം നൽകിയ റാലിയിൽ നിന്നും എംപിയായ സാഹിബ് ജസ്ബിർ സിംഗ് ഒഴിഞ്ഞുനിന്നു. ഇതും ഏറെ വിവാദം സൃഷ്ടിച്ചു. എന്നാൽ തന്റെ വ്യക്തിപരമായ ചില ആവശ്യങ്ങളെ തുടർന്നാണ് റാലിയിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്ന് ജസ്ബിർ സിംഗ് ട്വിറ്ററിലൂടെ പ്രതികരിച്ചു.
മുതിർന്ന കോൺഗ്രസ് നേതൃത്വത്തിനോടുള്ള പ്രവർത്തകരുടെ അതൃപ്തി വെളിപ്പെട്ടതോടെ വീണ്ടും രാഷ്‌ട്രീയ പ്രതിസന്ധിയിലേക്ക് പഞ്ചാബ് കോൺഗ്രസ് നീങ്ങുകയാണെന്നാണ് സൂചന. ക്യാപ്റ്റൻ അമരീന്ദർ സിംഗ് പാർട്ടി വിട്ടതിന് ശേഷം കനത്ത പ്രതിസന്ധിയാണ് പഞ്ചാബിൽ കോൺഗ്രസ് നേരിട്ടിരുന്നത്.
Comments