ചണ്ഡീഗഡ് : പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 27 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. 117 സീറ്റുകളിലേക്കായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 65 ഇടങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്. 37 മണ്ഡലങ്ങളിൽ സഖ്യകക്ഷിയായ അമീരന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസവും 15 സീറ്റുകളിലായി സുഖ്‌ദേവ് സിംഗ് ദിൻസയുടെ ശിരോമണി അകാലി ദളും(സൻയുക്ത്) മത്സരിക്കും.
മുൻ കേന്ദ്രമന്ത്രിയും ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാനുമായ വിജയ് സാംപ്ലയെ ഫഗ്വാരയിൽ നിന്ന് മത്സരിക്കും. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാന മുൻ ഐപിഎസ് ഓഫീസറുമായ ഇഖ്ബാൽ സിംഗ് ലാൽപുര റോപ്പറിൽ നിന്നാണ് മത്സരിക്കുക.
ചാംകൗർ സാഹിബിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിക്കെതിരെ ദശൻ സിംഗ് ശിവ്‌ജോത്തിനെയാണ് ബിജെപി പോരിനിറക്കിയിരിക്കുന്നത്. കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ എംഎൽഎമാരായ ഫത്തേ ജംഗ് ഭജ്വ, ഹർജോത് കമൽ എന്നിവർക്കും പാർട്ടി ടിക്കറ്റ് നൽകിയിട്ടുണ്ട്. മൂന്ന് വനിതാ സ്ഥാനാർത്ഥികളെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി 20 നാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് നേതാക്കൾക്കിടയിൽ കടുത്ത ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ പാർട്ടിക്ക് വീണ്ടും അധികാരത്തിലേറാൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ.
Comments