തിരുവനന്തപുരം: ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രനെതിരെ പാർട്ടിയിൽ നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാലാണ് നടപടി വൈകിയതെന്നാണ് വിശദീകരണം.
ദേവികുളത്തെ ഇടത് സ്ഥാനാർത്ഥി എ. രാജയെ പരാജയപ്പെടുത്താൻ എസ്. രാജേന്ദ്രൻ ശ്രമിച്ചെന്നും വിജയിപ്പിക്കാൻ വേണ്ട ശ്രമങ്ങൾ നടത്തിയില്ലെന്നും കണ്ടെത്തിയിരുന്നു. പാർട്ടി നിയോഗിച്ച കമ്മിഷനാണ് ഇത് കണ്ടെത്തി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന് പിന്നാലെ എസ്. രാജേന്ദ്രനെ താൽകാലികമായി പുറത്താക്കണമെന്ന് ഇടുക്കി ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തു. സംഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടിയായിരുന്നു രാജേന്ദ്രനെ സസ്പെൻഡ് ചെയ്യണമെന്ന ജില്ലാ കമ്മിറ്റിയുടെ ആവശ്യം.
ദേവികുളത്ത് എസ്. രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്നത് കൂടാതെ, പാർട്ടി സമ്മേളനങ്ങളിലും പരിപാടികളിലും രാജേന്ദ്രൻ സഹകരിക്കുന്നില്ലെന്നതും അദ്ദേഹത്തിനെതിരായുള്ള ആരോപണങ്ങളാണ്.
എന്നാൽ പുറത്താക്കൽ നടപടിയെക്കുറിച്ച് ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് എസ്. രാജേന്ദ്രന്റെ പ്രതികരണം. സസ്പെൻഷൻ നടപടി യാഥാർത്ഥ്യമാണെങ്കിൽ അംഗീകരിക്കാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐയിലേക്ക് പോയേക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും എസ്. രാജേന്ദ്രൻ വ്യക്തമാക്കി.
Comments