ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തേയ്‌ക്കുള്ള കേന്ദ്ര ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് കടലാസ് രഹിത രൂപത്തിൽ അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ഇത് നിർമ്മലാ സീതാരാമന്റെ നാലാമത്തെ ബജറ്റ് പ്രഖ്യാപനമാണ്. 2021-22 ലെ യൂണിയൻ ബജറ്റും കടലാസ് രഹിതമായിരുന്നു. പാർലമെന്റ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ബജറ്റ് രേഖകൾ എളുപ്പത്തിൽ ലഭിക്കുന്നതിനായി ‘യൂണിയൻ ബജറ്റ് മൊബൈൽ ആപ്പും’ ധനമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
ക്ഷേമ പദ്ധതികൾക്കൊപ്പം സുസ്ഥിര വളർച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ, ഘടനാപരമായ പരിഷ്‌കാരങ്ങൾ എന്നിവയിലൂടെ 2022 ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് വ്യവസായ ലോകം. കൊറോണ പ്രതിസന്ധിയ്‌ക്ക് ശേഷം കരകയറാൻ ശ്രമിക്കുന്ന സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
കോർപറേറ്റ് നികുതി നിരക്കുകളിൽ നേരത്തേ തന്നെ കൂടുതൽ ഇളവുകൾ വരുത്തിയിട്ടുള്ളതിനാൽ ഇതിൽ മാറ്റം വന്നേക്കില്ല. റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി ഭവന വായ്പകൾക്കുള്ള ആദായ നികുതി പരിധി നിലവിലെ ഒന്നരലക്ഷം രൂപയിൽ നിന്നു രണ്ടു ലക്ഷമായി ഉയർത്തിയേക്കാം.
പ്രീ ബജറ്റ് സർവേകളിൽ കൂടുതലും ഉയർന്നു വന്നത് നികുതി ഇളവുകൾ വേണമെന്ന ആവശ്യമായിരുന്നു. രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ സ്റ്റാർട്ടപ്പുകൾ ഉൾപ്പടെയുള്ളവരുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് നികുതി ഇളവ്.
Comments