ന്യൂഡൽഹി: അണ്ടർ 19 ലോകകപ്പിൽ വിജയം നേടിയ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നാല് വിക്കറ്റ് ജയത്തോടെയാണ് ഇന്ത്യ കൗമാരക്കിരീടം ചൂടിയത്. ഉയർന്ന തലത്തിലുള്ള ഇവരുടെ മികച്ച പ്രകടനം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമായ കരങ്ങളിലാണെന്ന് കാണിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ ‘ ഇന്ത്യൻ ടീം അണ്ടർ 19 ലോകകപ്പിൽ മികച്ച കരുത്ത് പ്രകടിപ്പിച്ചു. ഉയർന്ന തലത്തിലുള്ള അവരുടെ മികച്ച പ്രകടനം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതവും കഴിവുള്ളതുമായ കൈകളിലാണെന്ന് കാണിക്കുന്നു’ പ്രധാനമന്ത്രി പറഞ്ഞു. ഇംഗ്ലണ്ട് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ 14 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ മറികടന്നത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാഴ്‌ത്തിയ ഇന്ത്യൻ ബൗളർമാർ റൺ നൽകുന്നതിൽ പിശുക്ക് കാട്ടിയതാണ് വിജത്തിന് തുടക്കമായത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളെടുത്ത ഇന്ത്യൻ ബൗളർമാർ ഇംഗ്ലണ്ടിനെ കളിയുടെ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാൻ അനുവദിച്ചില്ല. ഇന്ത്യയുടെ അഞ്ചാം അണ്ടർ-19 ലോകകപ്പ് കിരീട നേട്ടമാണിത്. ഇതിനുമുമ്പ് 2000, 2008, 2012, 2018 വർഷങ്ങളിലെ ലോകകിരീടവും ഇന്ത്യയ്‌ക്കായിരുന്നു.















