കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിന് മുൻകൂർ ജാമ്യം. ഉപാധികളോടെയാണ് ദിലീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് പി ഗോപിനാഥിന്റേതാണ് വിധി. ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടിഎൻ സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്തായ ശരത് എന്നിവർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ഉപാധികൾ ലംഘിച്ചാൽ പ്രോസിക്യൂഷന് അറസ്റ്റിന് അപേക്ഷിക്കാമെന്ന് കോടതി അറിയിച്ചു. പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല. അന്വേഷണത്തിന് സഹകരിക്കണം, പ്രതികൾ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം എടുക്കണം എന്നീ വ്യവസ്ഥകളിലാണ് ദിലീപിനും മറ്റ് പ്രതികൾക്കും കോടതി മുൻകൂർ ജാമ്യം നൽകിയിരിക്കുന്നത്.
കേസ് തിരക്കഥ മാത്രമാണെന്നായിരുന്നു ദീലീപ് കോടതിയിൽ ഉന്നയിച്ച പ്രധാന വാദം. പ്രതികളുടെ കസ്റ്റഡി അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണവുമായി സഹകരിക്കണമെന്ന് ദിലീപിനോട് ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തു. അന്വേഷണ സംഘവും മാദ്ധ്യമങ്ങളും തന്നെ വേട്ടയാടുന്നുവെന്നാണ് ദിലീപ് ആരോപിച്ചത്.
തന്നെ മൂന്ന് ദിവസം സമ്മർദ്ദം ചെലുത്തിയാണ് ചോദ്യം ചെയ്തതെന്ന് ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു. 33 മണിക്കൂർ ചോദ്യം ചെയ്തിട്ടും കിട്ടാത്ത എന്തു വിവരമാണ് ഇനി കിട്ടുക എന്നും അഭിഭാഷകൻ വാദിച്ചു. നടിയെ ആക്രമിച്ച കേസിൽ പരാജയപ്പെടുന്നുവെന്ന് മനസ്സിലായതോടെ പ്രോസിക്യൂഷൻ കെട്ടിച്ചമച്ചതാണ് ഈ കേസ്. ബാലചന്ദ്രകുമാർ കള്ളസാക്ഷിയാണെന്നും ദിലീപിനെ ജയിലിലാക്കാൻ സി.ഐ ബൈജു പൗലോസും ബാലചന്ദ്രകുമാറും എഡിജിപി മുതലുള്ള ഉദ്യോഗസ്ഥരും ചേർന്ന് കെട്ടിച്ചമച്ചതാണ് ഈ കേസെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
എന്നാൽ സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ മൊഴികളിൽ യാതൊരു സംശയവും വേണ്ടെന്നും തന്റെ മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ ബാലചന്ദ്രകുമാർ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ബൈജു പൗലോസിന്റെ ഗൂഢാലോചനയാണ് ഈ കേസെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിക്കൊണ്ട് കേസിലെ പരാതിക്കാരൻ മാത്രമാണ് ബൈജു പൗലോസെന്നും അല്ലാതെ അയാൾ അന്വേഷണസംഘത്തിൽ ഇല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
Comments