കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചത് ആഘോഷമാക്കി ആരാധകർ. ദിലീപിന്റെ ആലുവയിലെ വീടിന് മുന്നിൽ കൂടിയ ആളുകൾക്ക് ആരാധകർ മധുരം വിതരണം ചെയ്തു. ഹൈക്കോടതി വിധി ദിലീപിന് എതിരാകാനുള്ള സാഹചര്യം മുന്നിൽക്കണ്ട് ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ വീടിന് സമീപം നിലയുറപ്പിച്ചിരുന്നു. അറസ്റ്റ് ചെയ്യാനായാണ് ക്രൈം ബ്രാഞ്ച് സംഘം ദിലീപിന്റെ വീട്ടിലെത്തിയത്. എന്നാൽ വിധി പ്രോസിക്യൂഷന് കനത്ത തിരിച്ചടിയായതോടെ അന്വേഷണ സംഘം ദിലീപിന്റെ വീട്ടിൽ നിന്നും മടങ്ങി.
സത്യം തെളിഞ്ഞെന്നാണ് ദിലീപിന് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ ബി. രാമൻ പിള്ള പറഞ്ഞത്. കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കോടതിയ്ക്ക് ബോദ്ധ്യമായതിനാലാണ് അനുകൂല വിധിയുണ്ടായത്. കെട്ടിച്ചമച്ച കഥ പ്രകാരം എടുത്ത കേസാണിതെന്നും രാമൻ പിള്ള പ്രതികരിച്ചു. അതേസമയം കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിക്കും. രാമൻപിള്ളയാണ് ഇക്കാര്യം അറിയിച്ചത്.
ദിലീപിന്റെ വാദം ശരിവെയ്ക്കുന്ന തരത്തിലുള്ള വിധിയാണ് ഇന്ന് ഹൈക്കോടതി പ്രസ്താവിച്ചത്. ദിലീപിനൊപ്പം കേസിൽ പ്രതികളായ മറ്റ് അഞ്ച് പേർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. കോടതിയിൽ പാസ്പോർട്ട് ഹാജരാക്കണം. അന്വേഷണവുമായി പ്രതികൾ സഹകരിക്കണം. ഒരു ലക്ഷം രൂപയുടെ രണ്ട് ജാമ്യം എടുക്കണം. ഉപാധികൾ ലംഘിച്ചാൽ അറസ്റ്റ് ചെയ്യാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
Comments