ലക്നൗ: ഉത്തർപ്രദേശിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ആദ്യഘട്ട വോട്ടെടുപ്പിലൂടെ തെളിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാതിയുടേയും സമുദായത്തിന്റേയും പേരിൽ വോട്ടിനെ വിഭജിക്കരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ കനൗജിൽ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്നവരായിരിക്കണം സർക്കാർ. ലോകമെമ്പാടും ജനാധിപത്യത്തെ നിർവ്വചിച്ചിരിക്കുന്നതും ഈ രീതിയിലാണ്. എന്നാൽ നമ്മുടെ രാജ്യത്തുണ്ടായിരുന്നത് കുടുംബവാഴ്ച്ചയാണ്. കുടുംബത്താൽ കുടുംബത്തിന്റെ വേണ്ടിയുള്ള സർക്കായിരുന്നു അധികാരത്തിലുണ്ടായിരുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
അഞ്ച് വർഷം മുൻപ് ഉത്തർപ്രദേശിലെ പല ജില്ലകളും അറിയപ്പെട്ടിരുന്നത് മാഫിയകളുടെ പേരിലാണ്. എന്നാലിന്ന് ഉത്തർപ്രദേശിന്റെ അവസ്ഥ മാറിയെന്നും ഇവിടുത്തെ ജില്ലകൾ ഇപ്പോൾ അറിയപ്പെടുന്നത് ബിജെപി സർക്കാർ നടപ്പിലാക്കിയ വികസന പദ്ധതികളിലൂടെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർത്ഥികളിൽ പലരുടെ പേരിലും ഒരു കുറ്റപത്രമെങ്കിലും ഉണ്ടാകും. ചില സ്ഥാനാർത്ഥികൾ ജലിയിൽ കിടന്നാണ് ജനവിധി തേടുന്നതെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
സമാജ്വാദിയുടെ പെർഫ്യൂം ശാലയിൽ നിന്നും കോടികൾ കണ്ടുകെട്ടിയ സംഭവത്തേയും പ്രധാനമന്ത്രി പരാമർശിച്ചു. അവരുടെ ദുഷ്പ്രവൃത്തികളും അഴിമതിയും പെർഫ്യൂം വ്യവസായത്തയും അപകീർത്തിപ്പെടുത്തി. സമാജ്വാദി പാർട്ടി ഈ വ്യവസായത്തെ അഴിമതിയുമായി ബന്ധിപ്പിച്ചു. കനൗജിലെ പെർഫ്യൂമിനെ ആഗോള ബ്രാൻഡാക്കി മാറ്റാൻ ബിജെപി പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി കനൗജിലെ ജനങ്ങൾക്ക് വാക്കുനൽകി.
Comments