ഇടുക്കി: കുരങ്ങന്മാരുടെ ശല്യത്തിൽ ജീവിക്കുന്ന മറയൂർക്കാർക്ക് ആശ്വാസമായി പുതിയ വഴി. കുരങ്ങന്മാരെ ഓടിക്കാൻ മറയൂർ നിവാസികൾ തോക്കെടുക്കുന്നു. വനസംരക്ഷണ സമിതികളാണ് കുരങ്ങുകളെ ഓടിക്കാൻ നാട്ടുകാർക്ക് തോക്ക് നൽകുന്നത്. എകെ 47 മാതൃകയിലുള്ള തോക്കിൽ ഒരു കഷ്ണം കാർബൈഡ് ഇട്ട് വെള്ളം ഒഴിച്ച് കുരങ്ങുകളുള്ള സ്ഥലത്തേയ്ക്ക് ചൂണ്ടി വെടിവെച്ചാൽ പടക്കം പൊട്ടുന്ന ഒച്ച കേൾക്കും. ഈ ശബ്ദം കേട്ട് പേടിച്ച് കുരങ്ങന്മാർ പമ്പകടക്കും.
മറയൂർ ടൗണിലും ഗ്രാമപ്രദേശും കുരങ്ങ് ശല്യം ജനജീവിതത്തെ ദുസ്സഹമാക്കിയതോടെയാണ് ഇവയെ തുരത്താൻ വനസംരക്ഷണ സമിതി ഗ്രാമവാസികൾക്ക് തോക്ക് നൽകുന്നത്. അടുക്കളയിൽ നിന്നും ഭക്ഷണ പദാർത്ഥങ്ങളും വീടിന് പുറത്തുവെയ്ക്കുന്ന സാധനങ്ങളും കടകളിലുള്ള സാധനങ്ങളുമെല്ലാം തന്നെ ജനങ്ങൾ നോക്കി നിൽക്കെ കുരങ്ങന്മാർ കൊണ്ടുപോകുമായിരുന്നു. ആദ്യം കൗതുകത്തിന് ഇവയ്ക്ക് ഭക്ഷണം നൽകിയിരുന്ന നാട്ടുകാർ ഇപ്പോൾ പൊറുതിമുട്ടിയിരിക്കുകയാണ്.
വനാതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പത്തടിപ്പാലം, മിഷൻ വയൽ, ആനൽക്കൽപ്പെട്ടി സ്ഥലങ്ങളിലാണ് കുരങ്ങ് ശല്യം രൂക്ഷമായുള്ളത്. പള്ളനാട് വനസംരക്ഷ സമിതിയിൽ നിന്നും പ്രദേശവാസികൾക്ക് കുരങ്ങുകളെ ഓടിക്കാനായി തോക്കുകൾ സൗജന്യമായി നൽകി. തോക്കിന്റെ ശബ്ദം കേട്ട് കുരങ്ങുകൾ പേടിച്ചോടുകയാണ് ചെയ്യുന്നത്. ഈ തോക്കുകൾ കൊണ്ട് അവയുടെ ജീവന് ഭീഷണിയില്ലെന്നും അധികൃതർ അറിയിച്ചു.
Comments