കണ്ണൂർ: പാർട്ടി ഓഫീസിൽ ഒളിച്ച പ്രതിയെ കസ്റ്റഡിയിലെടുത്തതിന് വനിതാ എസ്ഐയെ പരസ്യമായി ഭീഷണിപ്പെടുത്തി സിഐടിയു നേതാവ്. മാതമംഗലത്ത് വനിതാ എസ്ഐ രൂപയെയാണ് സിഐടിയു പെരിങ്ങോം ഏരിയ സെക്രട്ടറി എംപി ദാമോദരൻ ഭീഷണിപ്പെടുത്തിയത്. സിഐടിയു വിലക്കിയ കടയിൽ നിന്ന് സാധനം വാങ്ങിയ അഫ്സലിന് മർദ്ദനമേറ്റ സംഭവത്തിലെ പ്രതി രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തതിനെ തുടർന്നാണ് പോലീസിന് നേരെ ഭീഷണിയുമായി ഇയാൾ രംഗത്തെത്തിയത്.
പാർട്ടി ഓഫീസിൽ വന്ന് അറസ്റ്റ് ചെയ്യാൻ പോലീസിന് എവിടുന്ന് ധൈര്യം കിട്ടി എന്നാണ് ഇയാൾ പ്രസംഗത്തിനിടെ പോലീസിനോട് ചോദിച്ചത്. ‘ന്യായം അറിഞ്ഞു വേണം ഓഫീസിൽ കയറാൻ. വനിതാ എസ് ഐ ആയതുകൊണ്ട് എന്തും ചെയ്യാൻ പറ്റില്ല. എന്തിനാണ് കണ്ടവന്റെ ഓശാരം വാങ്ങിച്ചിട്ട് പരാതിക്ക് പിന്നാലെ ഓടുന്നത്. ഇക്കാര്യം നേരത്തേ അറിഞ്ഞിരുന്നെങ്കിൽ രഞ്ജിത്തിന്റെ രോമത്തിൽ തൊടാൻ നിങ്ങൾക്ക് കഴിയില്ല. സാമാന്യം വിവരം ഉണ്ടെങ്കിൽ ഉത്സവം നടക്കുന്ന സാഹചര്യം മനസിലാക്കേണ്ടേ..ഇങ്ങനെയൊരു സ്ഥലത്ത് താന്തോന്നിത്തരം കാണിക്കാൻ ധൈര്യം തന്നതാരാണ്. ‘ എന്നാണ് സിഐടിയു നേതാവ് ഭീഷണി മുഴക്കിയത്.
സമര പന്തലിലെ പ്രസംഗത്തിലായിരുന്നു നേതാവിന്റെ പരസ്യ ഭീഷണി. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. കസ്റ്റഡിയിലെടുത്ത രഞ്ജിത്ത് വധശ്രമക്കേസിൽ പ്രതിയാണ്. എന്നാൽ കസ്റ്റഡിയിലെടുത്ത അന്ന് തന്നെ പാർട്ടി ഇടപെട്ട് ഇയാളെ സ്റ്റേഷനിൽ നിന്ന് ഇറക്കിക്കൊണ്ട് പോകുകയും ചെയ്തിരുന്നു.
Comments