തിരുവനന്തപുരം: കെഎസ്ഇബിയിലെ അഴിമതിയും,ഡാറ്റ ചോർച്ചയടക്കമുള്ള കെടുകാര്യസ്ഥതയും വെളിപ്പെടുത്തിയതിന് പിന്നാലെ ചെയർമാൻ ബി.അശോകിന്റെ രാജി ആവശ്യപ്പെട്ട് സിപിഎം യൂണിയൻ രംഗത്ത് .ചെയർമാന്റെ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമാണെന്നാണ് യൂണിയൻ നേതാക്കളുടെ ആരോപണം.
കെ എസ് ഇ ബിയിലെ സുരക്ഷാ പ്രശ്നങ്ങളും,യൂണിയൻ നേതാക്കൾ കരാറുകാർക്ക് ടെണ്ടർ വിവരങ്ങൾ ചോർത്തി നല്കുന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ചെയർമാൻ ഫേസ് ബുക്ക് പോസ്റ്റ് വഴി ഉന്നയിച്ചത്.അതീവ ഗൗരവതരമായ ഡാറ്റകൾ കെഎസ്ഇബി സോഫ്റ്റ്വെയറിൽ നിന്നും ആർക്കും ചോർത്തിയെടുക്കാവുന്ന അവസ്ഥയാണെന്നും ചെയർമാൻ വ്യക്തമാക്കിയിരുന്നു .
അതേസമയം, മൂന്നാറിലെ ഭൂമി ബോർഡ് പതിച്ചു കൊടുത്തതായോ മുൻ സർക്കാരിന്റെ കാലത്തു അഴിമതി നടന്നതായോ സമൂഹ മാധ്യമത്തിലെ പോസ്റ്റിൽ താൻ പരാമർശിച്ചിട്ടില്ലെന്ന് ചെയർമാൻ ബി.അശോക് പറഞ്ഞു.സർക്കാരിനെ പോസ്റ്റിലൂടെ വിമർശിച്ചതായുള്ള പ്രചാരണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും,ചില മാദ്ധ്യമങ്ങളിലും സമൂഹ മാദ്ധ്യമ പോസ്റ്റുകളിലും താൻ പറയാത്ത കാര്യങ്ങളാണ് പരാമർശിച്ചിരിക്കുന്നതെന്നും അദ്ദേഹം ഫേസ് ബുക്കിൽ ഇട്ട വിശദീകരണക്കുറിപ്പിൽ പറയുന്നു.ഭൂമി പാട്ടത്തിനു നൽകുമ്പോൾ ബോർഡിനുള്ളിൽ പാലിക്കേണ്ട ഭരണ നടപടിക്രമം പാലിച്ചില്ല എന്നേ പറഞ്ഞിട്ടുള്ളൂ. പോസ്റ്റുമായി മുൻ മന്ത്രിയെയോ സർക്കാരിനെയോ ബന്ധപ്പെടുത്തിയത് തെറ്റായിട്ടാണ്.പറഞ്ഞിട്ടില്ലാത്തത്‘പറഞ്ഞതായി’ പ്രചരിപ്പിക്കുന്നത് തെറ്റാണ്. അന്ന് ഊർജ സെക്രട്ടറിയായിരുന്ന താനും സർക്കാരിന്റെ ഭാഗവും കാര്യങ്ങളും അറിയുന്ന വ്യക്തിയാണെന്ന് സവിനയം ഓർമിപ്പിക്കുന്നതായും അദ്ദേഹം പോസ്റ്റിൽ പറയുന്നു.
എന്നാൽ കെഎസ്ഇബി ഭൂമി സ്വകാര്യ വ്യക്തികൾക്ക് നൽകിയിട്ടില്ലെന്നാണ് ഇടത് യൂണിയൻ നേതാക്കളുടെ വിശദീകരണം.ചെയർമാന്റെ ഫേസ് ബുക്ക് കുറിപ്പ് തന്റെ അറിവിടെയല്ലെന്നാണ് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ വിശദീകരണം.ചെയർമാന്റെ പോസ്റ്റ് വൈദ്യുതിമന്ത്രിയുടെ അറിവോടെയാണോ,അദ്ദേഹം പറഞ്ഞിട്ടാണോ പോസ്റ്റിട്ടത് എന്ന് അറിയണമെന്ന് മുൻ വൈദ്യുതി മന്ത്രി എം.എം.മണി പ്രതികരിച്ചിരുന്നു
Comments