കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മാദ്ധ്യമ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ മാദ്ധ്യമ വാർത്തകൾ നിർത്തിവെക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. മാദ്ധ്യമ വാർത്തകൾ പ്രചരിപ്പിക്കുന്നതിലൂടെ ജനവികാരം തനിക്കെതിരാക്കാനുളള ശ്രമമാണ് നടക്കുന്നത് എന്ന് ദിലീപ് പറഞ്ഞു.
മാദ്ധ്യമ വാർത്തകൾ പ്രചരിപ്പിക്കുന്നതിലൂടെ ജനവികാരം തനിക്കെതിരാക്കാൻ ശ്രമമുണ്ടാകുന്നുണ്ടെന്നാണ് ദിലീപിന്റെ വാദം. കേസ് അന്വേഷണം അട്ടിമറിക്കാനാണ് പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും ശ്രമം. വിചാരണ കോടതിയിലെ നടപടികൾ പൂർത്തിയാകുന്നത് വരെ കേസുമായി ബന്ധപ്പെട്ട മാദ്ധ്യമ വാർത്തകൾ നിർത്തിവെക്കണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നു. എന്നാൽ ദിലീപിന്റെ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹർജി സമർപ്പിച്ചത്.
അതേസമയം നടിയെ ആക്രമിച്ച കേസിന് നാളെ അഞ്ച് വർഷം ആവുകയാണ്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവം അഞ്ച് വർഷം മുൻപ് സിനിമ ലോകവും കേരളവും ഞെട്ടലോടെയാണ് കേട്ടത്. സഹപ്രവർത്തകന്റെ ക്വട്ടേഷൻ സംഘം ബലാത്സംഗം ചെയ്തെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന കേസിൽ വിചാരണ അന്തിമ ഘട്ടത്തിലെത്തിയിട്ടും ചുരുളഴിയാത്ത നിരവധി സംശയങ്ങൾ ബാക്കിയാണ്. എന്നാൽ നടിക്ക് നീതി നേടിക്കൊടുക്കാൻ നിയമത്തിന് ഇനിയും സാധിച്ചിട്ടില്ല.
Comments