ന്യൂഡൽഹി: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട സംശയങ്ങളെ തുടർന്ന് ചൈനീസ് ടെലികോം കമ്പനിയായ വാവെയ് യുടെ ഇന്ത്യയിലെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. ന്യൂഡൽഹി, ഗുരുഗ്രാം, ഹരിയാന, ബംഗലൂരു എന്നിവിടങ്ങളിലെ വാവെയ് ഓഫീസുകളിലാണ് പരിശോധന നടന്നത്.
പരിശോധനകൾ ഇന്നലെ തുടങ്ങിയതാണെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ പറയുന്നത്. കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. വാവെയ് യുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ, അക്കൗണ്ട് രേഖകൾ, ഇന്ത്യയിലെ ബിസിനസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വിദേശ സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ കാര്യങ്ങളാണ് പരിശോധനയ്‌ക്ക് വിധേയമാക്കുന്നത്.
പരിശോധന നടക്കുന്നതായി വാർത്താക്കുറിപ്പിലൂടെ കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചാണ് ഇന്ത്യയിലെ പ്രവർത്തനങ്ങളെന്നും അതിൽ ആത്മവിശ്വാസമുണ്ടെന്നും കമ്പനി പ്രതികരിച്ചു. ഇന്ത്യയുടെ ചുമതലയുളള വാവെയ് പ്രതിനിധികളുമായും പരിശോധകസംഘം ആശയവിനിമയം നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെട്ട സർക്കാർ വകുപ്പിനെ സമീപിക്കുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.















