ഷാർജ: ലോകത്തിലെ ഏറ്റവും വിസ്തൃതമായ സഫാരി പാർക്ക് തുറന്ന് ഷാർജ. ആഫ്രിക്കക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ സഫാരി പാർക്കാണ് ഷാർജയിലേത്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പാർക്ക് ഉദ്ഘാടനം ചെയ്തത്. ആഫ്രിക്കൻ ഭൂപ്രദേശത്തേയും വനസമ്പത്തിനേയും അനുഭവിക്കാനുകും വിധമാണ് വൻമരങ്ങളാലും വ്യത്യസ്ത രീതിയിലുള്ള മൃഗങ്ങളാലും സമ്പന്നമാണ് സഫാരി പാർക്കിനെ ഒരുക്കിയിരിക്കുന്നത്.
ഷാർജയുടെ കാർഷിക ഉപനഗരമായ അൽ ദൈദ് പട്ടണത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന ഷാർജ സഫാരിയിൽ കാടിന്റെ സ്വാഭാവികത തനത് രീതിയിൽ നിലനിർത്തിയിരിക്കുകയാണ്. പ്രകൃതിതന്നെ കാടുകൾക്ക് അനുയോജ്യമായ പ്രദേശമെന്ന നിലയിലാണ് കാർഷിക മേഖലയ്‌ക്കടുത്ത് സ്ഥലം തിരഞ്ഞെടുത്തത്. എട്ട് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ നിർമിച്ചിരിക്കുന്ന പാർക്ക് 120 ഇനം ആഫ്രിക്കൻ മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ്. കൂടാതെ ഒരു ലക്ഷത്തോളം ആഫ്രിക്കൻ മരങ്ങളും ഇവിടെ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങൾ ഉൾപ്പെടെ ഈ പാർക്കിലുണ്ട്. നിലവിൽ ചെറിയതോതിൽ പ്രവർത്തിച്ചിരുന്ന പാർക്ക് വിപുലീകരിച്ചാണ് ഷാർജ സഫാരിപാർക്ക് ആയി മാറിയത്.
എല്ലാ ദിവസവും രാവിലെ 8.30 മുതൽ വൈകീട്ട് 6.30 വരെയാണ് പ്രവർത്തന സമയം. 40 ദിർഹം മുതൽ 275 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്. ഇക്കോ ടൂറിസം, സാംസ്‌കാരിക പൈതൃകം, ചരിത്രസ്ഥലങ്ങൾ, സാഹസിക ടൂറിസം എന്നീ മേഖലകളെ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് സഫാരി പാർക്കിന്റെയും വികസനം. രാജ്യത്തെ ടൂറിസം മേഖലയിൽ വലിയചലനം സൃഷ്ടിക്കാൻ സഫാരിപാർക്കിന് കഴിയുമെന്നാണ് പ്രതീക്ഷ. ആഫ്രിക്കൻ വന്യജീവികളെ ആഫ്രിക്കയിൽ പോകാതെതന്നെ കാണാനുള്ള സുവർണാവസരമാണിത്.
Comments