ലക്നൗ: അഹമ്മദാബാദ് സ്ഫോടനക്കേസിൽ ശിക്ഷാവിധി പ്രഖ്യാപിച്ച സാഹചര്യത്തിൽ എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് തുടർന്നുപോരുന്ന മൗനത്തെ ചോദ്യം ചെയ്ത് ബിജെപി. 2008ൽ നടന്ന സ്ഫോടന പരമ്പരയുടെ ശിക്ഷാവിധിയിൽ എസ്പി നേതാവിന്റെ മകനും ഉൾപ്പെട്ടതിനാലാണ് പാർട്ടി അദ്ധ്യക്ഷൻ മൗനിയായി തുടരുന്നതെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് ഠാക്കൂർ വിമർശിച്ചു.
ഞങ്ങൾ കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ശിക്ഷിക്കപ്പെട്ട 49 കുറ്റവാളികളിൽ എസ്പി നേതാവ് ഷദാബ് അഹമ്മദിന്റെ മകൻ മുഹമ്മദ് സെയ്ഫുമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് അഖിലേഷ് ഇക്കാര്യത്തിൽ മൗനമായിരിക്കുന്നത്. സ്ഫോടന പരമ്പരയുടെ സൂത്രധാരനായ മുഹമ്മദ് സെയ്ഫ് പ്രധാന കുറ്റവാളികളിൽ ഒരാളാണെന്ന് അനുരാഗ് ഠാക്കൂർ ഓർമ്മിപ്പിച്ചു. സംസ്ഥാനത്ത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന നേതാവാണ് അദ്ദേഹം. ഉത്തർപ്രദേശിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് എസ്പിക്കെതിരെ ബിജെപി രൂക്ഷ വിമർശനമുന്നയിച്ചത്.
അഹമ്മദാബാദ് സ്ഫോടന പരമ്പരയിൽ 38 പ്രതികൾക്ക് വധശിക്ഷയും 11 പേർക്ക് ജീവപര്യന്തം ശിക്ഷയും നൽകി ഇന്നലെയാണ് കോടതി വിധി പ്രസ്താവിച്ചത്. 38 പ്രതികളിൽ മൂന്ന് പേർ മലയാളികളാണ്. 14 വർഷത്തെ വിചാരണക്ക് ശേഷമാണ് വിധി പ്രസ്താവം. 2008ലായിരുന്നു കേസിനാസ്പദമായ സംഭവം. സ്ഫോടനത്തിൽ 56 പേരാണ് കൊല്ലപ്പെട്ടത്. അഹമ്മദാബാദ് നഗരത്തിൽ 70 മിനിറ്റ് വ്യത്യാസത്തിൽ 21 ബോംബുകൾ പൊട്ടിത്തെറിക്കുകയായിരുന്നു.
Comments