മൊഗാദിഷു : സൊമാലിയയിൽ ഉണ്ടായ ചാവേർ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. സൊമാലിയയിലെ ബെലെദ്വെയ്‌നെയിലായിരുന്നു സംഭവം.
പ്രദേശത്തെ പ്രമുഖ റെസ്റ്റോറന്റ് ആയ ഹസ്സൻ ദിഫിലായിരുന്നു ആക്രമണം ഉണ്ടായത്. ശരീരത്തിൽ സ്‌ഫോടക വസ്തുക്കളുമായി റസ്‌റ്റോറന്റിനകത്തേക്ക് കടന്ന ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സൊമാലിയയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
ഫെബ്രുവരി 25 നാണ് സൊമാലിയയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ്. ഇതിന്റെ ഭാഗമായി നിരവധി പേർ റസ്‌റ്റോറന്റിനകത്ത് എത്തിയിരുന്നു. സംഭവം നടക്കുമ്പോൾ 25 ഓളം പ്രാദേശിക നേതാക്കൾ റസ്റ്റോറന്റിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചാവേർ ആക്രമണം നടക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഫഹദ് യാസിൻ പ്രദേശത്ത് എത്തി മടങ്ങിയിരുന്നു.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ചിലരുടെ ആരോഗ്യനില ഗുരുതരമാണ്. കൊല്ലപ്പെട്ടവരിൽ ജില്ലാ സാമൂഹ്യകാര്യ ഡെപ്യൂട്ടി കമ്മീഷണറും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Comments