ബലൂചിസ്ഥാൻ: പാകിസ്താന്റെ നിരന്തര ദ്രോഹം സഹിക്കില്ലെന്ന് ബൂലൂചിസ്ഥാൻ ജനത. സ്വതന്ത്ര ഭരണമാവശ്യപ്പെട്ടാണ് ബലൂച് വിഭാഗം ശക്തമായ പ്രതിരോധത്തിന് തയ്യാറെടുക്കുന്നത്. ആയിരത്താണ്ടുകളുടെ ലോകസംസ്‌കാരമാണ് ബലൂചുകൾ അവകാശപ്പെടുന്നത്. മഹത്തായ പഴയ സാമ്രാജ്യമായി ബലൂചിസ്ഥാൻ ഉയർത്തെഴുന്നേൽക്കുമെന്ന പ്രതീക്ഷയുമായിട്ടാണ് പ്രതിഷേധക്കാർ നീങ്ങുന്നത്. ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ബലൂച് ജനതയെ അവഗണിക്കുന്ന നയമാണ് പാക് ഭരണകൂടം പുലർത്തുന്നത്. പാകിസ്താന്റെ ഏകാധിപത്യത്തിനെതിരെ ബലൂചിലെ തീവ്രവിഭാഗങ്ങൾ നിരന്തരം സംഘർഷം തുടരുകയുമാണ്.

ചരിത്രത്തിലെ വിശാലമായ സിന്ധു നദീതട സംസ്‌കാരത്തിന്റെ ഭാഗമെന്ന അഭിമാനത്തോടെയാണ് ബലൂച് ജനത സ്വന്തം രാജ്യം തിരികെ പിടിക്കാൻ ശ്രമിക്കുന്നത്. തങ്ങളുടെ മേഖല പാകിസ്താനിലും അഫ്ഗാനിലും ഇറാനിലും ഒമാനിലും വരെ പടർന്ന് പന്തലിച്ചു കിടക്കുന്ന ഇടമാണെന്നും ബലൂച് ജനത അവകാശപ്പെടുന്നു. ഇറാനിൽ രണ്ട് പ്രവിശ്യകളിലായി ബലൂച് ജനത മുഖ്യധാര ജനങ്ങൾക്കൊപ്പം വസിക്കുന്നുണ്ട്. 2.5 ലക്ഷം ചതുരശ്ര കിലോമീറ്റർ മേഖലയിലായി 30 ല്ക്ഷം ജനങ്ങൾ അധിവസിക്കുന്നുണ്ട്. അഫ്ഗാനിലെ ഖാണ്ഡഹാർ-നിംറോസ് മേഖലയിൽ പത്തുലക്ഷം പേരും വസിക്കുന്നതായാണ് കണക്ക്. ഒമാനിൽ 7ലക്ഷം ബലൂചുകളുണ്ട്. 1958 വരെ പാകിസ്താനിലെ നിലവിലെ ഗാദ്വാർ തുറമുഖം സുൽത്താനേറ്റ് ഓഫ് ഒമാന്റെ ഭാഗമായിരുന്നുവെന്നും ബലൂചുകൾ പറയുന്നു. നിലവിൽ ചൈനയാണ് ഗാദ്വാർ തുറമുഖം കൈക്കലാക്കിയിരിക്കുന്നതെന്നും ബലൂച് ജനത ആരോപിക്കുന്നു.
ഗ്രേറ്റർ ബലൂചിസ്ഥാൻ എന്ന നിലയിൽ നിലനിൽക്കുക തന്നെചെയ്യുമെന്നാണ് ജനകീയ പ്രതിഷേധ സമിതികൾ ഒന്നടങ്കം പറയുന്നത്. തീവ്രവിഭാഗങ്ങൾ പാക് സൈന്യത്തിന് നേരെ സായുധപോരാട്ടങ്ങളും തുടരുകയാണ്. തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ പാക് സൈന്യവും ഭീകരരും ബലൂച് ജനതയ്‌ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. പല പ്രക്ഷോഭകാരികളേയും കുടുംബങ്ങളേയും വോട്ട് ചെയ്യാന് പോലൂം അനുവദിച്ചിരുന്നില്ല. ചൈനയുടെ നേതൃത്വത്തിൽ നടക്കുന്ന സാമ്പത്തിക ഇടനാഴി പ്രവർത്തനവും മേഖലയിൽ തടസ്സപ്പെട്ടിരിക്കുകയാണ്. സൈനിക പോസ്റ്റുകൾ ആക്രമിച്ച് ബലൂച് സംഘങ്ങൾ പത്തിലേറെ പാക് സൈനികരെ വധിച്ചും തിരിച്ചടിച്ചിരുന്നു.
ഇമ്രാൻ ഭരണകൂടം അധികാരത്തിലെത്തിയ ശേഷം പാകിസ്താന്റെ പ്രധാന മേഖലയിൽ നിന്ന് അകന്ന് ഇന്ത്യയുടെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന സിന്ധ്-പഞ്ചാബ്- ബലൂച് മേഖലകളെ തീർത്തും അവഗണിക്കുന്ന രീതിയാണ് പിന്തുടരുന്നത്. സാമ്പത്തികമായോ വാണിജ്യപരമായോ യാതൊരു സഹായവും നൽകാത്തത് മേഖലയിലെ നിത്യദുരിതത്തിലേക്ക് തള്ളിവിടുകയാണ്. കൊറോണ കാലത്ത് അത്യന്തം ദുരിതത്തിലായ പ്രവിശ്യാ ഭരണകൂടങ്ങൾ നിരന്തരം ഇമ്രാൻ ഭരണകൂടവുമായി തർക്കത്തിലാണ്. ചൈനയ്‌ക്ക് പല പ്രദേശങ്ങളും നിർമ്മാണത്തിനായി വിട്ടുകൊടുത്തത് യാതൊരു ചർച്ചകളോ അറിയിപ്പോ ഇല്ലാതെയാണെന്നും പ്രവിശ്യാ ഭരണകൂടം ആരോപിക്കുകയാണ്.















