കോഴിക്കോട്: ബീച്ചിലെ ഉപ്പിലിട്ട വസ്തുക്കളുടെ വിൽപന വിലക്ക് പിൻവലിച്ചു. കോഴിക്കോട് ഇന്ന് മുതൽ കടകൾ തുറന്നു പ്രവർത്തിക്കാം എന്ന് മേയർ അറിയിച്ചു. കടകൾ തുറക്കുന്നതിന് മുന്നോടിയായി കോർപ്പറേഷൻ ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ വകുപ്പും നടത്തിയ പരിശോധനയിൽ മാരകമായ രാസവസ്തുക്കൾ കണ്ടെത്തിയിട്ടില്ല. ഇതിനെ തുടർന്നാണ് വിലക്ക് പിൻവലിക്കുന്നതെന്ന് മേയർ വ്യക്തമാക്കി.
ഭക്ഷണത്തിൽ ഉപയോഗിക്കുന്ന വസ്തുക്കളുടെ വിവരങ്ങളും അതിന്റെ അളവും മറ്റ് വിവരങ്ങളും പ്രത്യേകം രേഖപ്പെടുത്തിയ ബോർഡ് കടയിൽ തൂക്കിയിടണം. ലൈസൻസ് ഐഡി കാർഡ് കടയിൽ സൂക്ഷിക്കണം. കച്ചവടക്കാർ വാങ്ങിയ സാധനങ്ങളുടെ ബില്ല് സൂക്ഷിക്കണം എന്നീ നിർദ്ദേശങ്ങൾ കോർപ്പറേഷൻ കച്ചവടക്കാർക്ക് നൽകിയിട്ടുണ്ട്.
കോഴിക്കോടുനിന്നും നല്ല ഭക്ഷണം കഴിക്കാനും ബീച്ച് ആസ്വദിക്കാനുമാണ് ആളുകൾ എത്തുന്നത്. ഉപ്പിലിട്ടതൊക്കെ ജില്ലയുടെ സൗന്ദര്യത്തിന്റെ ഭാഗം കൂടിയാണ്. അപ്പോൾ നല്ല ഭക്ഷണം ഉറപ്പാക്കാൻ നമുക്ക് സാധിക്കണം. അതിന് കച്ചവടക്കാർ പൂർണമായും പിന്തുണയ്‌ക്കുന്നുണ്ടെന്നും ബോധവത്ക്കരണമടക്കമുള്ള കാര്യങ്ങളിൽ കച്ചവടക്കാരെല്ലാം പങ്കെടുക്കുന്നുണ്ടെന്നും മേയർ പറഞ്ഞു. കച്ചവടക്കാർക്ക് ശുദ്ധജലം കോർപറേഷൻ അടുത്ത വർഷത്തോടെ എത്തിക്കുമെന്ന് മേയർ വാഗ്ദാനം നൽകി.
ഫെബ്രുവരി 15ന് ആയിരുന്നു വരക്കൽ ബീച്ച് ഭാഗത്തുനിന്ന് ഉപ്പിലിട്ടത് കഴിച്ചതിന് ശേഷം അവിടെ സൂക്ഷിച്ച ആസിഡ് കുടിച്ച് കാസർകോട് സ്വദേശികളായ രണ്ട് കുട്ടികൾക്ക് പൊള്ളലേറ്റത്.















