ലക്നൗ: പഞ്ചറായ സൈക്കിൾ വേണോ ബുള്ളറ്റ് ട്രെയിൻ വേണോ എന്ന് ജനങ്ങൾക്ക് തന്നെ തീരുമാനിക്കാമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസും സമാജ്വാദി പാർട്ടിയുമൊക്കെ കേന്ദ്രത്തിന്റെ ചെലവിൽ രാഷ്ട്രീയം കളിക്കുകയാണ്. രാജ്യത്തിലെ ജനങ്ങൾക്ക് വേണ്ടി അവർ ഒന്നും ചെയ്യുന്നില്ല. കേന്ദ്രപദ്ധതികൾ സംസ്ഥാനത്തിന്റേതാക്കി മാറ്റുകയാണ് അവർ ചെയ്യുന്നത്. യുപിയിൽ വികസനം സാധ്യമാക്കിയത് നരേന്ദ്രമോദി സർക്കാരാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
റായ്ബറേലിയിലെ പൊതു യോഗത്തിൽ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. മുൻ സർക്കാരുകളുടെ കാലത്ത് ഹോളി, ദീപാവലി തുടങ്ങിയ അഘോഷ ദിവസങ്ങളിൽ വൈദ്യുതി ഉണ്ടാകുകയില്ലായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ലെന്നും എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ത്യയുടെ കശ്മീർ നയത്തെ രാഹുൽ ഗാന്ധി എതിർക്കുകയാണ്. രാജ്യത്തിനെതിരെ തിരിയുന്നവരെ സംരക്ഷിക്കേണ്ട ആവശ്യമുണ്ടോയെന്നും യോഗി ആദിത്യനാഥ് ചോദിച്ചു.
സംസ്ഥാനത്ത് ബുള്ളറ്റ് ട്രെയിൻ പോലുള്ള വികസനമാണോ അതോ ‘പഞ്ചർ വാലി സൈക്കിൾ’ വേണോ എന്ന് ജനങ്ങൾക്ക് തന്നെ തീരുമാനിക്കാം. സംസ്ഥാനത്ത് താനും കേന്ദ്രത്തിൽ നരേന്ദ്രമോദിയും ബുള്ളറ്റ് ട്രെയിൻ പോലുള്ള വികസനം കൊണ്ടുവരികയാണ് ചെയ്യുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അതേസമയം ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. നാലാം ഘട്ട വോട്ടെടുപ്പാണ് ഇനി നടക്കാനുള്ളത്. ഏഴ് ഘട്ടമായാണ് യുപിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Comments