സിയോൾ: ഉത്തര കൊറിയയുടെ മാലിന്യ ബലൂണാക്രമണത്തിൽ വലഞ്ഞ് ദക്ഷിണ കൊറിയ. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം മാലിന്യ ബലൂണുകളാണ് ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിൽ പതിച്ചത്. ഇവയിൽ ചില ബലൂണുകൾ ദക്ഷിണ കൊറിയയുടെ ഇഞ്ചിയോൺ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ പതിച്ചിരുന്നതായി സൈന്യം അറിയിച്ചു.
പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മുൻകരുതൽ നടപടിയുടെ ഭാഗമായി തുടർന്നുള്ള മൂന്ന് മണിക്കൂറുകൾ വിമാനത്താവളം അടച്ചിടുകയായിരുന്നു. പ്രാദേശിക സമയം പുലർച്ചെ 1.46 നും 4.44നും ഇടയ്‌ക്കുള്ള എല്ലാ ആഭ്യന്തര-അന്തർദേശീയ വിമാന സർവീസുകളും അധികൃതർ റദ്ദാക്കി.
സിഗരറ്റ് കുറ്റികൾ, ടോയ്ലെറ്റ് പേപ്പറുകൾ, ചപ്പുചവറുകൾ എന്നിവ കവറിൽ കുത്തിനിറച്ച് ബലൂണുകളിൽ കെട്ടിയിട്ടാണ് ദക്ഷിണ കൊറിയയിലേക്ക് ഉത്തരകൊറിയ ബലൂൺ അയക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി നിരവധി തവണ മാലിന്യ ബലൂണുകൾ ഇത്തരത്തിൽ പറത്തിവിട്ട് പ്രകോപിപ്പിക്കാൻ ഉത്തരകൊറിയ ശ്രമിച്ചിരുന്നു.















