കൊച്ചി : ഭർത്താവിനോട് ധിക്കരിച്ച് അന്യപുരുഷനുമായി ഭാര്യ ഫോണിൽ സംസാരിക്കുന്നത് ക്രൂരതയെന്ന വിവാദ പ്രസ്താവനയുമായി കേരള ഹൈക്കോടതി. ഭാര്യയെ ഭർത്താവ് വിലക്കിയിട്ടും അത് വകവെയ്‌ക്കാതെപുരുഷന്മാരോടുള്ള സംസാരം വൈവാഹിക ജീവിതത്തോടുള്ള ക്രൂരതയാണെന്ന് കോടതി പ്രസ്താവിച്ചു. ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കേരള ഹൈക്കോടതി ഈ പരാമർശം നടത്തിയത്.
ഭാര്യയ്‌ക്ക് പരപുരുഷ ബന്ധമുണ്ടെന്നും അതിനാൽ വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഭർത്താവ് കോടതിയെ സമീപിച്ചത്. നേരത്തെ ഇയാളുടെ ആവശ്യം കുടുംബ കോടതി തള്ളിയിരുന്നു. തുടർന്ന് ഇയാൾ ഹൈക്കോടതിയെ സമീപിച്ചു.
സ്വന്തം ഭാര്യ അന്യപുരുഷനുമായി നടത്തിയ ഫോൺ കോളുകളുടെ രേഖകളും ഭർത്താവ് കോടതിയിൽ സമർപ്പിച്ചു. എന്നാൽ ഇതിനെ പരപുരുഷ ബന്ധമായി കണക്കാക്കാൻ സാധിക്കില്ലെന്നാണ് കോടതി വിലയിരുത്തിയത്. ദമ്പതികൾ മൂന്ന് തവണ പിരിഞ്ഞ് ജീവിച്ച ശേഷം കൗൺസിലിംഗിനെ തുടർന്ന് വീണ്ടും ഒരുമിച്ച സാഹചര്യമുണ്ട്. അതിനാൽ ഭാര്യ തന്റെ പെരുമാറ്റത്തിൽ കൂടുതൽ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് കോടതി പറഞ്ഞു.
‘ഭർത്താവ് വിലക്കിയ ശേഷവും അന്യപുരുഷനുമായുള്ള ഫോൺ വിളികൾ ഭാര്യ തുടർന്നു. ഇത്തരത്തിൽ ഇയാളുമായി ഫോൺ വിളിക്കുന്നത് ഭർത്താവിന് ഇഷ്ടമല്ലെന്ന് മനസിലാക്കിയ ശേഷവും മിക്കവാറും എല്ലാ ദിവസവും ഭാര്യ ഫോൺ വിളികൾ നടത്തി. ഇത്തരത്തിൽ ഭർത്താവിന്റെ മുന്നറിയിപ്പ് അവഗണിച്ചും ഈ ബന്ധം തുടർന്നത് വൈവാഹിക ജീവിതത്തോടുള്ള ക്രൂരതയായി പരിഗണിക്കേണ്ടിയിരിക്കുന്നു’- ജസ്റ്റിസ് കൗസർ എടപ്പഗത്ത് പുറപ്പെടുവിച്ച വിധിയിൽ വ്യക്തമാക്കി.
2012 ലാണ് ദമ്പതികൾ തമ്മിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. കൂടെ ജോലി ചെയ്യുന്ന ഒരാളുമായി ഭാര്യക്ക് അവിഹിത ബന്ധം ഉള്ളതായി ഭർത്താവിന് സംശയം ആരംഭിച്ചതോടെയാണ് തുടക്കം. പിന്നീട് ഭർത്താവും കുടുംബാംഗങ്ങളും ഉപദ്രവിക്കുന്നതായി കാണിച്ച് ഭാര്യ പോലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ യുവതിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഭർത്താവിന് സാധിച്ചിട്ടില്ല.
Comments