ന്യൂഡൽഹി: റഷ്യയും യുക്രെയ്‌നും തമ്മിലുളള സംഘർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കാമെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള വർദ്ധിച്ചുവരുന്ന പ്രതിസന്ധിയും അതിന്റെ ഫലമായി ക്രൂഡ് ഓയിൽ വിലയിലെ കുതിച്ചുചാട്ടവും ആശങ്കാജനകമാണ്. സർക്കാർ നിരന്തരം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
എല്ലാ സാമ്പത്തിക മേഖല റെഗുലേറ്റർമാരും ഉൾപ്പെടുന്ന ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ഡെവലപ്മെന്റ് കൗൺസിലിന്റെ (എഫ്എസ്ഡിസി) യോഗത്തിൽ യുക്രെയ്നിലെ സ്ഥിതിയും ക്രൂഡ് വിലയും ചർച്ച ചെയ്തതായി സീതാരാമൻ വ്യക്തമാക്കി.
ക്രൂഡ് ഓയിൽ ഒരു ആശങ്കാജനകമായ സാഹചര്യമാണ്.
ബ്രെന്റ് വില ബാരലിന് 96 ഡോളർ കടന്നതായി ധനമന്ത്രി ചൂണ്ടിക്കാട്ടി. ഭൗമരാഷ്‌ട്രീയ പിരിമുറുക്കങ്ങൾ കാരണം ഇതുവരെ വ്യാപാരത്തെ ബാധിച്ചിട്ടില്ല, എന്നാൽ സർക്കാർ അത് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കയറ്റുമതിക്കാർ കഷ്ടപ്പെടാതിരിക്കാൻ ഞങ്ങൾ ശ്രദ്ധാലുവാണ്. ഓഹരി വിപണിയിലെ സമീപകാല ചാഞ്ചാട്ടങ്ങളും ഇതേ ബാഹ്യ ഘടകങ്ങളുടെ ഫലമാണ്. കിഴക്കൻ യൂറോപ്പിലെ സംഘർഷഭരിതമായ സാഹചര്യം ലോകമെമ്പാടുമുള്ള വിപണികളെ ഉലച്ച സമയത്താണ് നിർമ്മല സീതാരാമന്റെ പത്രസമ്മേളനം.















