കണ്ണൂർ : മാതമംഗലത്ത് സിഐടിയുക്കാർ പൂട്ടിച്ച കട തുറന്നു. ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ കടയുടമ റാബിയും സിഐടിയുക്കാരും നടത്തിയ ചർച്ചയിൽ ധാരണയായതിന് പിന്നാലെയാണ് കട തുറന്നത്. സിഐടിയു ഭീഷണിയെ തുടർന്ന് കഴിഞ്ഞ ഡിസംബർ 23 നാണ് കടയുടമ കട പൂട്ടിയത്.
കയറ്റിറക്കുമായി ബന്ധപ്പെട്ട് സിഐടിയു അനാവശ്യ വിവാദങ്ങളുണ്ടാക്കിയതാണ് കണ്ണൂർ മാതമംഗലത്തെ ഹാർഡ് വെയർ ഷോപ്പ് അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചത്. സംഭവം വിവാദമാവുകയും മാദ്ധ്യമങ്ങൾ ഇടപെടുകയും ചെയ്തതോടെ രണ്ട് മാസത്തോളം നീണ്ട സമരം സിഐടിയുവിന് അവസാനിപ്പിക്കേണ്ടി വരികയായിരുന്നു. തിരുവനന്തപുരത്ത് ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിലാണ് സമരം അവസാനിപ്പിക്കാനും കട തുറക്കാനും തീരുമാനിച്ചത്. വലിയ ലോറികളിൽ എത്തുന്ന സാധനങ്ങൾ ലോഡിങ്ങ് തൊഴിലാളികളും ചെറുവാഹനങ്ങളിലെ സാധനങ്ങൾ ജീവനക്കാരും ഇറക്കാൻ ചർച്ചയിൽ അനുമതിയായി.
എങ്കിലും തീരുമാനത്തിൽ ഉടമ അസംതൃപ്തനാണ്. ഒരാൾക്കും ഇതുപോലൊരു ഗതികേടുണ്ടാവരുതെന്ന് കടയുടമ റാബി മുഹമ്മദ് പറഞ്ഞു. കേരളത്തിൽ വ്യവസായം ആരംഭിക്കേണ്ടതില്ലെന്ന് പലതവണ ചിന്തിച്ചുവെന്നും കേരളം വ്യാപാര സൗഹൃദമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments