ബംഗളൂരു : വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതവസ്ത്രങ്ങൾ അനുവദിക്കാൻ പാടില്ലെന്ന് അഭിപ്രായപ്പെട്ട് കർണാടക ഹൈക്കോടതി. ഹിജാബുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ബുധനാഴ്ച നടന്ന വാദത്തിനിടെ ചീഫ് ജസ്റ്റിസ് റിതു രാജ് അവാസ്തി ആണ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുശാസിക്കുന്ന യൂണിഫോം ധരിക്കാൻ മതഭേദമന്യേ എല്ലാവരും ബാദ്ധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
ഹിജാബ് വിഷയത്തിൽ ഹർജിക്കാരുടെ ഭാഗവും, സർക്കാരിന്റെ മറുപടിയുമാണ് കോടതി കേട്ടത്. ഹിജാബ് ധരിച്ച് എത്തുന്നതിന് ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ അദ്ധ്യാപകരെ വിലക്കുന്നുണ്ടെന്ന് എതിർഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇതിനോട് ആയിരുന്നു റിതു രാജ് അവാസ്തിയുടെ പ്രതികരണം. സ്കൂളുകളിൽ മതവസ്ത്രങ്ങൾ പാടില്ലെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഇത് വിദ്യാർത്ഥികൾക്ക് മാത്രമാണ് ബാധകമെന്നും വ്യക്തമാക്കി.
ഇടക്കാല ഉത്തരവ് പാലിക്കാൻ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാദ്ധ്യസ്ഥരാണ്. യൂണിഫോമാണ് അനുശാസിക്കുന്നതെങ്കിൽ അത് പാലിക്കുക. അത് ഡിഗ്രി കോളേജിൽ ആണെങ്കിലും, പിയു കോളേജിൽ ആണെങ്കിലും- റിതു രാജ് അവാസ്തി പറഞ്ഞു.
അതേസമയം ഹിജാബ് വിവാദം ആരംഭിച്ചത് പോപ്പുലർഫ്രണ്ട് പ്രവർത്തകരാണെന്ന് പിയു കോളേജിന് വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു. വിദ്യാർത്ഥിനികളോട് ഹിജാബ് ധരിക്കാൻ ആവശ്യപ്പെട്ടതും, കോളേജ് അധികൃതരെ ഇതിനായി സമീപിച്ചതും പോപ്പുലർഫ്രണ്ടാണ്. പോപ്പുലർഫ്രണ്ട് വിദ്യാർത്ഥി സംഘടനയല്ല. ഇത് കലാപം ഉണ്ടാക്കുന്നതിനായി രൂപീകരിച്ച സംഘടനയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments