കീവ്: യുക്രയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ രക്ഷയ്ക്കായി നരേന്ദ്രമോദി സർക്കാർ വേഗത്തിൽ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്ന് യുക്രെയ്നിലെ മലയാളി വിദ്യാർത്ഥിനിയായ റിസ്വാന.
യുക്രയ്നിലെ സ്ഥിതി പരിതാപകരമാണെന്നും യുദ്ധം ആരംഭിച്ച സമയത്തു തന്നെ അറിയിപ്പ് ലഭിച്ചതിനാൽ കുറഞ്ഞ അളവിലെങ്കിലും വെള്ളവും ഭക്ഷണവും ശേഖരിച്ച് വെയ്ക്കാനായെന്നും മലയാളി വിദ്യാർത്ഥിനിയായ റിസ്വാന ജനം ടിവിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികൾ ഒട്ടും സുരക്ഷിതരല്ലെന്നും എത്രയും പെട്ടെന്ന് തന്നെ വിദ്യാർത്ഥികളെ സുരക്ഷിതരാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും റിസ്വാന അഭ്യർത്ഥിച്ചു.
വിമാനത്താവളങ്ങൾ അടച്ചിട്ട സാഹചര്യത്തിൽ ഇന്ത്യൻ വിദ്യാർത്ഥികളെ മറ്റ് രാജ്യങ്ങളിലേക്കെത്തിച്ച് അവിടെ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കാനുള്ള വഴികളാണ് ഇന്ത്യൻ എംബസി തേടുന്നത്. 18,000 ത്തോളം വിദ്യാർത്ഥികൾ ഉൾപ്പടെ യുക്രെയ്നിൽ പെട്ടുകിടക്കുന്ന ഇന്ത്യക്കാരെ തിരികെ മാതൃരാജ്യത്ത് എത്തിക്കാനുള്ള നടപടികൾ ഇന്ത്യ സ്വീകരിച്ചു വരുന്നതായാണ് വിവരം.
യുദ്ധ ഭീഷണി ഉയർന്ന സമയത്ത് തന്നെ നിരവധി വിദ്യാർത്ഥികളെ ഇന്ത്യ മാതൃരാജ്യത്തേക്ക് തിരികെ എത്തിച്ചിരുന്നു. യുദ്ധം കൊടുമ്പിരി കൊണ്ട യുക്രെയ്നിന്റെ കിഴക്കൻ മേഖലകളിലുള്ള വിദ്യാർത്ഥികളാണ് ഏറെ ആശങ്കയിലായിരിക്കുന്നത്. ഇവരുമായി കേന്ദ്ര വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ ടെലിഫോണിലൂടെ നിരന്തരം ബന്ധപ്പെടുന്നുണ്ട്.
Comments