ന്യൂഡൽഹി: യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കാനുള്ള ഓപ്പറേഷൻ ഗംഗ ദൗത്യവുമായി കിരൺ റിജിജു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരം നിശ്ചയിക്കപ്പെട്ട നാലു മന്ത്രിമാരിൽ ഒരാളായ കിരൺ റിജിജു സ്ലോവാക്യയിലേക്കാണ് പുറപ്പെടുന്നത്. സ്‌പൈസ് ജെറ്റ് വിമാനമാണ് വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഇന്ന് ഡൽഹിയിലെ അന്താരാഷ്‌ട്ര വിമാനതാവളത്തിൽ നിന്നും വൈകിട്ട് 3.30നാണ് വിമാനം പുറപ്പെടുന്നത്. സ്ലോവാക്യയിൽ രാത്രി 7.30 എത്തിച്ചേരുമെന്നാണ് കണക്കു കൂട്ടുന്നത്.
സ്‌പെസ് ജെറ്റ് കമ്പനി ഉപയോഗിക്കുന്നത് ബോയിംഗ് 737 മാക്‌സ് വിഭാഗത്തിൽ പെട്ട വിമാനങ്ങളാണ്. ഡൽഹിയിൽ നിന്നും കൊസൈസിലേക്ക് നേരിട്ടാണ് വിമാനം എത്തുന്നത്. തുടർന്ന് മടക്കയാത്ര ജോർജിയയിലെ കുറ്റൈസി വഴിയായിരിക്കുമെന്ന് വ്യോമമന്ത്രാലയം അറിയിച്ചു. നാളെ പൗരന്മാരുടെ മടക്കയാത്രാ സംവിധാനങ്ങളൊക്കെ പൂർത്തിയാക്കി മറ്റെന്നാൾ മാർച്ച് മൂന്നാം തിയതി രാവിലെ 7.40നാണ് ഇന്ത്യയിലെത്തുന്നത്. ഓപ്പറേഷൻ ഗംഗ ദൗത്യത്തിൽ ഇന്ന് പുറപ്പെടുന്നത് സ്‌പൈസ് ജെറ്റിന്റെ രണ്ടാമത്തെ വിമാനമാണ്. എയർ ഇന്ത്യാ വിമാനങ്ങളാണ് തുടക്കത്തിൽ ദൗത്യത്തിനായി നിയോഗിക്കപ്പെട്ടത്. ഇതുവരെ 9 വിമാനങ്ങളാണ് ദൗത്യം പൂർത്തീകരിച്ച് ഇന്ത്യയിലെത്തിയത്.
ഇന്ത്യയുടെ രക്ഷാ ദൗത്യത്തിനായി നാല് മന്ത്രിമാരെ നിയോഗിച്ചുകൊണ്ടുള്ള തീരുമാനം ഇന്നലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ക്യാബിനറ്റ് മന്ത്രിതല യോഗത്തിലാണ് എടുത്തത്. കേന്ദ്രവ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ റൊമാനിയയിലും മോൾഡോവയിലും എത്തുന്ന ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കും. പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി ഹംഗറിയിലേക്കും കേന്ദ്ര ഗതാഗത വകുപ്പ് സഹ മന്ത്രി ജനറൽ വി.കെ.സിംഗ് പോളണ്ടിലും എത്തി രക്ഷാ ദൗത്യങ്ങൾക്ക് നേതൃത്വം നൽകും.
Comments