സിപിഎം ചരിത്ര പ്രദർശനത്തിൽ നിന്നും മന്നത്ത് പത്മനാഭനെ ഒഴിവാക്കി; വിമർശനവുമായി എൻഎസ്എസ്

Published by
ജനം വെബ്‌ഡെസ്ക്

പെരുന്ന: കൊച്ചിയിൽ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ചരിത്ര പ്രദർശനത്തിൽ നിന്നും മന്നത്ത് പത്മനാഭനെ ഒഴിവാക്കിയതിനെതിരെ എൻഎസ്എസ്. ഇത് സംബന്ധിച്ച ഒരു മാദ്ധ്യമവാർത്ത ചൂണ്ടിക്കാട്ടിയാണ് എൻഎസ്എസ് നിലപാട് വ്യക്തമാക്കിയത്. വിമോചന സമരവുമായി ബന്ധപ്പെട്ട നിലപാടാണ് മന്നത്തിന്റെ ചിത്രം ഒഴിവാക്കാൻ കാരണമെന്നായിരുന്നു റിപ്പോർട്ട്.

എന്നാൽ വിമോചന സമരത്തിന് മന്നത്ത് പത്മനാഭൻ നേതൃത്വം കൊടുത്തത് അന്നത്തെ കമ്യൂണിസ്റ്റ് ദുർഭരണത്തിന് എതിരെയും സാമൂഹ്യനീതിക്ക് വേണ്ടിയായിരുന്നുവെന്നും അത് ലോകം മുഴുവൻ അംഗീകരിക്കപ്പെട്ട കാര്യമായിരുന്നുവെന്നും എൻഎസ്എസ് മറുപടി നൽകി. മന്നത്ത് പത്മനാഭൻ രാഷ്‌ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഒരിക്കലും നിലകൊണ്ടിട്ടില്ലെന്നും എൻഎസ്എസ് വ്യക്തമാക്കി.

രാഷ്‌ട്രീയ പാർട്ടികൾ മന്നത്ത് പത്മനാഭന്റെ ചിത്രം സൗകര്യം പോലെ ഉയർത്തിപ്പിടിക്കുകയും ചിലപ്പോൾ മാറ്റിവെയ്‌ക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് അവരുടെ താൽക്കാലിക രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി മാത്രമാണെന്നും സമുദായവും അത് തിരിച്ചറിയുന്നുണ്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു.

നേരത്തെ മന്നം സമാധി ദിനത്തിൽ സിപിഎം പത്രമായ ദേശാഭിമാനിയിൽ വന്ന ലേഖനത്തിൽ മന്നം വിമോചന സമരക്കാരുടെ ചതിക്കുഴിയിൽ പെട്ടുപോയതാണെന്ന് പരാമർശിച്ചിരുന്നു. എന്നാൽ സമുദായ താൽപര്യത്തോടൊപ്പം ജനാധിപത്യവും മതേതരത്വവും രാജ്യതാൽപര്യങ്ങളും കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ മന്നം എന്നും ബദ്ധശ്രദ്ധനായിരുന്നുവെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി.

Share