കൊച്ചി: വാട്ടർ മെട്രോയുടെ ആദ്യ ഘട്ടം ജൂണിൽ കമ്മീഷൻ ചെയ്യുമെന്ന് കൊച്ചി വാട്ടർ മെട്രോ അധികൃതർ അറിയിച്ചു. കൊച്ചിയിലെ കപ്പൽശാലയിൽ നിർമ്മാണം പുരോഗമിക്കുന്ന നാല് ബോട്ടുകളുടെ പണി ഉടൻ പൂർത്തിയാകുമെന്നും അധികൃതർ വ്യക്തമാക്കി. വൈറ്റില-കാക്കനാട് ജലപാതയിൽ കൊച്ചി വാട്ടർ മെട്രോയുടെ പരീക്ഷണയോട്ടം നടന്നുവരികയാണ്.
76 കിലോമീറ്റർ ദൂരത്തിൽ 38 ടെർമിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായാണ് ജല മെട്രോയുടെ ആദ്യഘട്ടം കമ്മീഷൻ ചെയ്യുന്നത്. ഇതിൽ മൂന്ന് ജെട്ടികളുടെ നിർമാണം പൂർത്തിയായി. 100 പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന 23 ബോട്ടുകളിൽ നാലെണ്ണം ഉടനെയും ബാക്കിയുള്ളവ നവംബർ മാസത്തിലും ഷിപ്പ് യാർഡ് അധികൃതർ കൊച്ചി വാട്ടർ മെട്രോയ്ക്ക് കൈമാറും.
രാജ്യത്ത് ആദ്യമായാണ് പൊതു ഗതാഗതത്തിനായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇത്രയും വലിയ ബോട്ട്. ബോട്ടിൽ അമ്പത് പേർക്ക് ഇരുന്നും 50 പേർക്ക് നിന്നും യാത്ര ചെയ്യാം. ഒരു ബോട്ടിന്റെ നിർമാണ ചെലവ് 7.6 കോടി രൂപയാണ്. ഹൈക്കോടതി, വൈപ്പിൻ, ഏലൂർ, ചേരാനല്ലൂർ, ചിറ്റൂർ ടെർമിനലുകളുടെ നിർമ്മാണം അടുത്ത വർഷം ഏപ്രിലോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരമ്പരാഗത ബോട്ടിനേക്കാൾ വേഗതയിൽ ഇവയ്ക്ക് സഞ്ചരിക്കാൻ സാധിക്കും. 10 നോട്ടിക്കൽ മൈൽ പെർ അവറാണ് ബോട്ടിന്റെ വേഗത. പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ബോട്ടിലിരുന്ന് കായൽ കാഴ്ചകൾ ആസ്വദിച്ച് യാത്രചെയ്യാവുന്ന രീതിയിലാണ് ബോട്ടിന്റെ രൂപകൽപ്പന.
Comments