മോസ്കോ: റഷ്യ-യുക്രെയ്ൻ മൂന്നാം ഘട്ട സമാധാന ചർച്ച തിങ്കളാഴ്ച നടക്കും. യുക്രെയ്ൻ പ്രതിനിധി സംഘാംഗം ഡേവിഡ് അറഖാമിയയാണ് ചർച്ച സ്ഥിരീകരിച്ചത്. രണ്ടാം ഘട്ട ചർച്ചയിൽ പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്നാണ് യുക്രെയ്ൻ സംഘം അറിയിച്ചത്. യുദ്ധം നിർത്തി സൈന്യം പിന്മാറണമെന്ന ആവശ്യം റഷ്യ അംഗീകരിച്ചതുമില്ല. യുക്രെയ്നിലെ സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ മനുഷ്വത്വ ഇടനാഴിയൊരുക്കാൻ രണ്ടാംവട്ട ചർച്ചയിൽ ധാരണയായിരുന്നു. തുടർന്ന് ചില പ്രദേശങ്ങളിൽ താൽക്കാലിക വെടിനിർത്തൽ പാലിക്കുകയും ചെയ്തു.
മൂന്നാം വട്ട ചർച്ചയ്ക്ക് വ്ളാഡിമിർ പുടിനെ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി നേരിട്ട് ക്ഷണിച്ചിരുന്നു. തങ്ങളുടെ രാജ്യം വിട്ട് പോകാൻ റഷ്യൻ സൈന്യം തയ്യാറല്ലെങ്കിൽ ഒരുമിച്ച് ഇരുന്ന് ചർച്ച നടത്താമെന്നും എന്തിനാണ് ഭയക്കുന്നതെന്നുമെന്നാണ് സെലൻസ്കി ചോദിച്ചത്. മൂന്നാംവട്ട ചർച്ചയിൽ ഇരുനേതാക്കളും പങ്കെടുക്കുമോ എന്ന് ഉറ്റ് നോക്കുകയാണ് ലോകം. അതേസമയം ചർച്ചയിൽ തനിക്ക് വിശ്വാസമില്ലെന്ന് സെലൻസ്കി ആദ്യ ദിവസം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
യുദ്ധത്തിന്റെ പത്താം ദിവസമായ ഇന്ന് യുക്രെയ്നിൽ ഭാഗിക വെടിനിർത്തൽ റഷ്യ പ്രഖ്യാപിച്ചിരുന്നു. എന്നാൽ റഷ്യ വാക്ക് പാലിച്ചില്ലെന്നാണ് യുക്രെയ്ൻ വാദം. അസോവ കടൽ തീരത്തെ മരിയോപോളിൽ നിന്നുള്ള ആളുകളെ ഒഴിപ്പിക്കാനാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. എന്നാൽ മാനുഷിക ഇടനാഴിയിൽ റഷ്യ ആക്രമണം തുടരുന്നതിനാൽ യുക്രെയ്ൻ ഒഴിപ്പിക്കൽ നിർത്തിവെയ്ക്കുകയായിരുന്നു. മരിയുപോൾ നഗരം റഷ്യയ്ക്ക് തടസ്സമായി തുടരുകയാണ്. ഈ നഗരം പൂർണ്ണമായും പിടിച്ചെടുക്കാനാണ് റഷ്യ ശ്രമിക്കുന്നത്.
സുമിയിലും ഖാർകീവിലും ചെർണീവിലുമെല്ലാം റഷ്യ ആക്രമണം നടത്തുകയാണ്. റഷ്യയുടെ നിയന്ത്രണത്തിലായ കേഴ്സനിലും മെലിറ്റോപോളിലും സൈന്യത്തിനെതിരെ യുക്രെയ്ൻ ജനത തെരുവിലിറങ്ങി. റഷ്യയ്ക്കെതിരെ നോ ഫ്ലൈ സോൺ പ്രഖ്യാപിക്കണണെന്ന യുക്രെയൻ ആവശ്യം നാറ്റോ അംഗരാജ്യങ്ങൾ തള്ളിയിരുന്നു. നോ ഫ്ലൈ സോൺ ഏർപ്പെടുത്തുകയാണെങ്കിൽ യുദ്ധം റഷ്യയും നാറ്റോയും തമ്മിലായി മാറുമെന്നാണ് പുടിൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Comments