ന്യൂഡൽഹി: രാജ്യത്ത് നിരവധി പേർക്ക് ആശ്വാസം നൽകാൻ ‘ജൻ ഔഷധി’ കേന്ദ്രങ്ങൾ സഹായിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കുന്നതാണ് കേന്ദ്രസർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ജൻ ഔഷധി കേന്ദ്രങ്ങൾ.
‘ജൻ ഔഷധി’ കേന്ദ്രങ്ങൾ വഴി ഗുണഭോക്താക്കൾക്ക് രണ്ട് വിധത്തിലുള്ള പരിരക്ഷയാണ് ലഭിക്കുന്നത്. ശരീരത്തിന് സുഖം പ്രാപിക്കാൻ മരുന്ന് നൽകുന്നതോടൊപ്പം മനസിലെ ഉത്കണ്ഠയെ ഇല്ലാതാക്കാനും ‘ജൻ ഔഷധി’ കേന്ദ്രങ്ങൾ സഹായിക്കുന്നു. ആയിരക്കണക്കിന് രൂപയുടെ മരുന്നുകൾ വളരെ വിലക്കുറവിൽ ലഭ്യമാകുന്നതോടെ സാധാരണക്കാരന്റെ ആശങ്കകൾ അവിടെ പരിഹരിക്കപ്പെടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ജൻ ഔഷധി കേന്ദ്രങ്ങളുടെ ഉടമകളും ഗുണഭോക്താക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മരുന്നുകളുടെ കുറിപ്പടി ലഭിച്ച് കഴിഞ്ഞാൽ ജനങ്ങളുടെ മനസിൽ വലിയ ആശങ്കയാണ്. മരുന്നുകളുടെ വിലയെക്കുറിച്ചുള്ള ഉത്കണ്ഠയാണ് സാധാരണക്കാരന്റെയുള്ളിൽ ജനിക്കുക. എന്നാൽ ഇതിന് പരിഹാരമാകുന്നതാണ് ജൻ ഔഷധി കേന്ദ്രങ്ങൾ. ഇന്ന് പാവപ്പെട്ടവർക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യാം. കാൻസർ, പ്രമേഹം, ക്ഷയം എന്നിവയ്‌ക്ക് നിയന്ത്രിതമായ വിലയിൽ 800-ലധികം മരുന്നുകൾ ലഭ്യമാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. രാജ്യത്ത് 8,600-ലധികം ജൻ ഔഷധി കേന്ദ്രങ്ങൾ ഇന്ന് പ്രവർത്തിക്കുന്നുണ്ട്. വെറുമൊരു ‘സർക്കാർ ഷോപ്പുകൾ’ മാത്രമായല്ല, സാധാരണക്കാരുടെ പ്രശ്‌ന പരിഹാരകേന്ദ്രങ്ങൾ കൂടിയായി മാറിയിരിക്കുകയാണ് ജൻ ഔഷധി കേന്ദ്രങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ജൻ ഓഷധി ദിവസ് എന്ന ചടങ്ങുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി ഗുണഭോക്താക്കളോട് സംവദിച്ചത്. ജൻ ഔഷധി പദ്ധതിയുടെ നേട്ടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മാർച്ച് 1 മുതൽ രാജ്യത്തുടനീളം ജൻ ഔഷധി വാരമായാണ് ആഘോഷിക്കുക. ജൻ ഔഷധി കേന്ദ്രങ്ങൾ വഴി 1500-1600 രൂപ വിലയുള്ള പല മരുന്നുകളും 250-300 രൂപ ചിലവിൽ ലഭിക്കുമെന്നതാണ് പ്രത്യേകത.















