തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ അടിയന്തരമായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി (HEPC) ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി. നിലവിൽ കേരളത്തിലെ 12 സർവകലാശാലകളിലും താൽക്കാലിക വൈസ് ചാൻസലർമാരാണ് പ്രവർത്തിക്കുന്നതെന്നും ഇത് അക്കാദമിക് ഭരണത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും സമിതി ചൂണ്ടിക്കാട്ടി.
45 സർക്കാർ കോളജുകളിലും 95 ശതമാനം എയ്ഡഡ് കോളജുകളിലും വർഷങ്ങളായി സ്ഥിരം പ്രിൻസിപ്പൽമാരില്ലെന്നും, 2018-ലെ യു.ജി.സി. ചട്ടപ്രകാരം അഞ്ച് വർഷ കാലാവധിയുള്ള സ്ഥിരം പ്രിൻസിപ്പൽ നിയമനം നിർബന്ധമാണെങ്കിലും സംസ്ഥാനം ഇതുവരെ അത് നടപ്പാക്കിയിട്ടില്ലെന്നും നിവേദനത്തിൽ പറയുന്നു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങൾ ഉൾക്കൊണ്ട് സംസ്ഥാനത്ത് നടപ്പാക്കിയ നാലുവർഷ ബിരുദ പ്രോഗ്രാം (FYUGP) സമഗ്രമായി പരിഷ്കരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. നിലവിലെ സംവിധാനത്തിൽ ഒരു വർഷം പിന്നിടുമ്പോൾ തന്നെ വിദ്യാർഥികൾക്ക് തുടർപഠനത്തെയും ഭാവി വിദ്യാഭ്യാസത്തെയും കുറിച്ച് അനിശ്ചിതത്വം നേരിടേണ്ടി വരുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. നാലുവർഷ ബിരുദം പൂർത്തിയാക്കുന്ന വിദ്യാർഥികളുടെ ഉന്നത പഠന സാധ്യതകൾ സംബന്ധിച്ച് സർക്കാർ വ്യക്തമായ നയം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.
സർക്കാർ, എയ്ഡഡ് കോളജുകളിലെ കോഴ്സുകൾ തൊഴിൽ സാധ്യതകൾക്കനുസരിച്ച് കാലാനുസൃതമായി പരിഷ്കരിക്കണമെന്നും, പുതിയ കോഴ്സുകൾ കൈകാര്യം ചെയ്യാൻ നിലവിലെ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകണമെന്നും നിവേദനത്തിൽ നിർദേശിക്കുന്നു.
കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്ന് സർക്കാർ ആവർത്തിച്ച് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും, സർവകലാശാലകൾക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ ലഭിക്കുന്നില്ലെന്നും സമിതി വിമർശിച്ചു. പ്രഖ്യാപിക്കുന്ന പദ്ധതി വിഹിതത്തിന്റെ 30 മുതൽ 35 ശതമാനം വരെ മാത്രമാണ് യഥാർത്ഥത്തിൽ അനുവദിക്കുന്നത്. ഇതുമൂലം സർവകലാശാലകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതിനൊപ്പം വിദ്യാർഥികൾക്ക് ഉയർന്ന ഫീസ് നൽകേണ്ട സാഹചര്യം ഉണ്ടാകുന്നതായും സമിതി ചൂണ്ടിക്കാട്ടി.
പ്രശ്നങ്ങൾ വിശദമായി കേട്ട മന്ത്രി വിഷയങ്ങളിൽ കൂടുതൽ ചർച്ച നടത്താൻ തയാറാണെന്നും അടുത്ത ദിവസങ്ങളിൽ പ്രത്യേക കൂടിക്കാഴ്ച സംഘടിപ്പിക്കാമെന്നും അറിയിച്ചു. തുടർന്ന് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത് ശങ്കർ എസ്. നായർ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് IAS എന്നിവർക്കും ആവശ്യങ്ങളടങ്ങിയ നിവേദനം കൈമാറി.
എച്ച്.ഇ.പി.സി. ചെയർമാൻ ഡോ. കെ. ജയപ്രസാദ്, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം പി.എസ്. ഗോപകുമാർ, കുസാറ്റ് സിൻഡിക്കേറ്റിലെ യു.ജി.സി. നോമിനി പ്രൊഫ. പ്രിയേഷ് സി.എ, കുസാറ്റ് സെനറ്റ് അംഗം ഡോ. വൈശാഖ് സദാശിവൻ എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.
UGC Regulations















