ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI)യുടെ സ്ഥാപക ചെയർമാൻ ഇ. അബൂബക്കറിന്റെ മൂന്നാം ജാമ്യാപേക്ഷയും ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതി തള്ളി. യുഎപിഎ പ്രകാരമുള്ള ഭീകരഗൂഢാലോചന കേസിലാണ് പട്യാല ഹൗസ് കോടതിയുടെ നടപടി.
ഭീകരഗൂഢാലോചന, ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം, രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനുള്ള ഗൂഢാലോചന തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇ. അബൂബക്കർ ഉൾപ്പെടെയുള്ള പിഎഫ്‌ഐ നേതാക്കൾക്കെതിരെ എൻഐഎ ചുമത്തിയിരിക്കുന്നത്. അടുത്തിടെയാണ് കേസിൽ പ്രത്യേക കോടതി കുറ്റം ചുമത്തി വിചാരണ നടപടികളിലേക്ക് കടന്നത്.
പിഎഫ്ഐ നിരോധനത്തിന് പിന്നാലെ 2022 സെപ്റ്റംബർ 22-നാണ് അബൂബക്കർ അറസ്റ്റിലായത്. വിചാരണ വൈകുന്നതും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് മൂന്നാം തവണ ജാമ്യം തേടിയത്. എന്നാൽ, വിചാരണ വൈകിയതിന് തക്കതായ കാരണങ്ങളുണ്ടെന്ന് കോടതി വിലയിരുത്തി.
അബൂബക്കറിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കോടതി വിശദമായി പരിശോധിച്ചു. നടക്കാനും സംസാരിക്കാനും ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, പ്രമേഹം എന്നീ ആരോഗ്യപ്രശ്നങ്ങൾക്ക് തിഹാർ ജയിലിലും വിവിധ സർക്കാർ ആശുപത്രികളിലും നൽകുന്ന ചികിത്സയിലും കോടതി തൃപ്തി രേഖപ്പെടുത്തി. അബൂബക്കറിന്റെ ആരോഗ്യനില മോശമായിട്ടില്ലെന്നും ആവശ്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്നും ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഡോക്ടറും കോടതിയെ അറിയിച്ചു. വ്യക്തിഗത പരിചരണത്തിന് സഹായം ആവശ്യമാണെങ്കിലും അത് ജയിലിലോ സർക്കാർ ആശുപത്രിയിലോ ലഭ്യമാക്കാൻ കഴിയുമെന്നും മെഡിക്കൽ വിദഗ്ധർ കോടതിയെ അറിയിക്കുകയും ചെയ്തു.
അബൂബക്കറിന്റെ മുൻ ജാമ്യാപേക്ഷകളും പ്രത്യേക എൻഐഎ കോടതിയും ഡൽഹി ഹൈക്കോടതിയും തള്ളിയിരുന്നു. കുറ്റപത്രത്തിലുള്ള ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് ഹൈക്കോടതിയും നേരത്തെ നിരീക്ഷിച്ചിരുന്നു. എല്ലാ വാദങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും പരിഗണിച്ച ശേഷമാണ് ഇ. അബൂബക്കറിന്റെ മൂന്നാം ജാമ്യാപേക്ഷയും തള്ളുന്നതായി പ്രത്യേക എൻഐഎ കോടതി ഉത്തരവിട്ടത്.















