പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ മണലുംപുറം തൊടുകാപ്പ് ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം വ്യാപകമായി ആശുപത്രി മാലിന്യങ്ങൾ തള്ളിയ സംഭവം പ്രദേശത്ത് ആശങ്ക ഉയർത്തുന്നു. കാടിന്റെ ഉൾഭാഗത്തേക്ക് ചാക്കുകളിലാക്കി വലിച്ചെറിഞ്ഞ നിലയിലാണ് മാലിന്യങ്ങൾ കണ്ടെത്തിയത്. പരിസരമാകെ മരുന്ന് കുപ്പികൾ, ഗുളികകൾ, മെഡിക്കൽ ഉപയോഗത്തിനുള്ള വസ്തുക്കൾ എന്നിവ ചിതറിക്കിടക്കുകയാണ്.
പ്രതിദിനം നിരവധി സഞ്ചാരികൾ എത്തുന്ന ഇക്കോ ടൂറിസം കേന്ദ്രത്തിന് തൊട്ടടുത്തായാണ് മാലിന്യം തള്ളിയിരിക്കുന്നത്. ദേശീയപാതയോരമായ ഈ പ്രദേശത്ത് ഇതിന് മുമ്പും വിവിധയിനം മാലിന്യങ്ങൾ നിക്ഷേപിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. എന്നാൽ, പുറംപ്രദേശങ്ങളിൽ നിന്ന് എത്തുന്നവർ മാലിന്യം തള്ളുന്നത് തടയാൻ തച്ചനാട്ടുകര പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് മതിയായ സുരക്ഷാ സംവിധാനങ്ങളോ നിരീക്ഷണ സംവിധാനങ്ങളോ ഒരുക്കിയിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ആശുപത്രി മാലിന്യങ്ങൾക്കൊപ്പം നിരവധി പ്ലാസ്റ്റിക് കുപ്പികളും പൊട്ടിക്കിടക്കുകയാണ്. മഴവെള്ളം കെട്ടിനിൽക്കുന്ന ഈ കുപ്പികൾ കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം മാലിന്യക്കൂമ്പാരങ്ങൾ ഗുരുതര ആരോഗ്യഭീഷണിയാണ് ഉയർത്തുന്നത്.
വീടുവീടാന്തരം ബോധവൽക്കരണ പരിപാടികൾ നടത്തുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് ഈ മാലിന്യക്കൂമ്പാരം ശ്രദ്ധയിൽപ്പെട്ടില്ലെന്ന വിമർശനവും നാട്ടുകാർ ഉന്നയിച്ചു. മാലിന്യം ആരാണ് ഇവിടെ തള്ളിയതെന്ന് കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും ആരോഗ്യത്തിന് ഭീഷണിയായ ആശുപത്രി മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കൂടാതെ, ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപമുള്ള മുഴുവൻ പ്രദേശവും ശുചീകരിച്ച് ഭാവിയിൽ ഇത്തരം മാലിന്യ നിക്ഷേപം തടയാൻ നിരീക്ഷണ ക്യാമറകൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും വിനോദസഞ്ചാര കൂട്ടായ്മ ആവശ്യപ്പെട്ടു.















