കോയമ്പത്തൂർ: ജീവിക്കുന്ന നാടിനായി പോരാടാൻ ഒരുങ്ങി തമിഴ് യുവാവ്. റഷ്യക്കെതിരെ യുക്രയ്‌നിനായി പോരാടുകയാണ് കോയമ്പത്തൂരിൽ നിന്നുള്ള സൈനികേഷ് രവിചന്ദ്രൻ. നാട്ടിൽ ഇന്ത്യൻ സൈന്യത്തിൽ ചേരാൻ പലതവണ ശ്രമിച്ചിട്ടും ഉയരക്കുറവ് പ്രശ്‌നമായതിന്റെ നിരാശയാണ് യുക്രെയ്‌നിൽ പോരാടി തീർക്കുന്നത്. നിലവിലെ റഷ്യക്കെതിരായ പ്രത്യാക്രമണത്തിൽ സൈന്യത്തിനും യുക്രെയ്ൻ ജനതയ്‌ക്കുമൊപ്പമാണ് സൈനികേഷ്. ജോർജിയൻ നാഷണൽ ലീജിയൻ പാരാമിലിട്ടറി വിഭാഗത്തിലാണ് സൈനികേഷ് ഭാഗമായത്. പഠനത്തിനായി യുക്രെയ്‌നിലെത്തിയ തമിഴ് സ്വദേശി വീട്ടുകാരുടെ തുടർച്ചയായ അഭ്യർത്ഥനയെ തള്ളി യുക്രെയ്‌നിൽ തുടരുകയാണ്.
കോയമ്പത്തൂരിലെ തുടിയാളൂരിലെ സുബ്രമണ്യപാളയം സ്വദേശിയാണ് സൈനികേഷ് രവിചന്ദ്രൻ. ഏതാനും ദിവസം മുമ്പ് നാട്ടിലെത്തി മടങ്ങിയ സൈനികേഷാണ് യുക്രെയ്‌നിൽ യുദ്ധഭൂമിയിൽ പോരാടാനിറങ്ങിയത്. യുക്രെയ്‌നിൽ നിന്നുള്ള റിപ്പോർട്ടിലാണ് ഔദ്യോഗിക സേനയ്‌ക്കൊപ്പം സൈനികേഷും ചേർന്നതായി റിപ്പോർട്ട് വന്നത്. യുക്രെയ്ൻ സൈനികർക്കും യുവാക്കൾക്കുമൊപ്പം നിൽക്കുന്ന ചിത്രവും സൈനികേഷ് പങ്കുവെച്ചു.
2018ൽ സ്‌കൂൾ പഠനം പൂർത്തിയാക്കിയാണ് സൈനികേഷ് ഇന്ത്യയിൽ സൈന്യത്തിൽ ചേരാൻ പരിശ്രമം നടത്തിയത്. ഒരിക്കൽ അമേരിക്കൻ എംബസിയിൽ പോയി സൈനികനാവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് 2018ൽ യുക്രെയ്‌നിലെ നാഷണൽ എയ്‌റോസ്‌പേസ് സർവ്വകലാ ശാലയിൽ പഠനത്തിനായി ചേർന്നത്. ഒരു മാസം മുമ്പ് തനിക്ക് ഒരു വീഡിയോ ഗെയിം നിർമ്മിക്കുന്ന കമ്പനിയിൽ ജോലി ലഭിച്ചെന്ന വിവരം സൈനികേഷ് വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ യുദ്ധം ആരംഭിച്ചതോടെ മകനെക്കുറിച്ച് വിവരം ലഭിക്കാതെ വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. മകൻ അതിഭീകരമായ യുദ്ധമുഖത്താണെന്ന വിവരം കുടുംബത്തെ ഞെട്ടിച്ചിരി ക്കുകയാണ്.
Comments