12 നമ്പറിലേക്കുള്ള ചാറ്റുകൾ ദിലീപ് നശിപ്പിച്ചു: എല്ലാം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധമുള്ളവരുടേത്, ഇനിയുള്ള രണ്ട് നാൾ നിർണ്ണായകം

Published by
Janam Web Desk

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദിലീപിന്റെ ഒരു ഫോണിലെ 12 ചാറ്റുകൾ പൂർണ്ണമായി നശിപ്പിച്ചതായി കണ്ടെത്തി. 12 വ്യത്യസ്ത നമ്പരിലേക്കുള്ള വാട്‌സ്ആപ്പ് ചാറ്റുകളാണ് ദിലീപ് നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. നടിയാക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട നിർണ്ണായക വ്യക്തികളാണിവരെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

ജനുവരി 30ന് ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കും രണ്ടരയ്‌ക്കും ഇടയിലാണ് തെളിവുകൾ നശിപ്പിക്കപ്പെട്ടത്. ജനുവരി 31ന് ഫോണുകൾ കൈമാറാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന് ഒരു ദിവസം മുൻപാണ് നിർണ്ണായക തെളിവ് ആയേക്കാവുന്ന സന്ദേശങ്ങൾ നശിപ്പിക്കപ്പെട്ടത്. നശിപ്പിച്ച ചാറ്റുകൾ വീണ്ടെടുക്കാൻ ഫൊറെൻസിക് സയൻസ് ലാബിന്റെ സഹായം ക്രൈംബ്രാഞ്ച് തേടിയിട്ടുണ്ട്. ഫൊറെൻസിക് റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

മൊബൈൽ ഫോണുകളിലെ തെളിവുകൾ മുംബൈയിലെ ലാബിൽ വെച്ച് നശിപ്പിച്ചതിന്റെ മിറർ കോപ്പി ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ലാബിൽ നടത്തിയ പരിശോധനയിലാണ് നിർണ്ണായക രേഖകൾ കണ്ടെടുത്തത്. മുംബൈയിലെ ലാബ് സിസ്റ്റം ഇന്ത്യ ലിമിറ്റഡിൽ നിന്നും ഫോണിലെ വിവരങ്ങൾ ഹാർഡിസ്‌കിലേക്ക് മാറ്റിയിട്ടുണ്ട്. ഓരോഫയലും പരിശോധിച്ച് തെളിവുകൾ നശിപ്പിക്കുകയായിരുന്നു. കൊച്ചിയിൽ നിന്നും കൊറിയർ വഴിയാണ് ലാബിലേക്ക് ഫോൺ അയച്ചത്.

Share
Leave a Comment