അഹമ്മദാബാദ്: സ്കൂളിൽ വച്ച് പരസ്പരം ജയ് ശ്രീരാം എന്ന് പറഞ്ഞതിന്റെ പേരിൽ രണ്ട് വിദ്യാർത്ഥികളെ ശിക്ഷിച്ച് ക്രിസ്ത്യൻ മിഷണറി സ്കൂൾ. ഗുജറാത്തിൽ വാപി ജില്ലയിലെ സെന്റ് മേരീസ് സ്കൂളിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സ്കൂളിന്റെ ഇടനാഴിയിൽ വച്ച് ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികൾ പരസ്പരം ജയ് ശ്രീരാം പറഞ്ഞ് ആശംസകൾ നേരുകയായിരുന്നു. ഇതിന് പിന്നാലെ സ്കൂൾ അധികൃതർ ഇവർക്ക് ശിക്ഷ നൽകുകയും, രേഖാമൂലം ക്ഷമാപണം എഴുതി വാങ്ങുകയുമായിരുന്നു. സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്യുമെന്നും മാനേജ്മെന്റ് ഭീഷണി മുഴക്കി.
എന്നാൽ സംഭവം വിവാദമായതോടെ മാപ്പ് അപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് സ്കൂൾ അധികൃതർ. മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്നും, ക്ഷമ ചോദിക്കുന്നുവെന്നുമാണ് അധികൃതർ പറഞ്ഞത്. അച്ചടക്ക നടപടി എന്ന രീതിയിൽ മാത്രമാണ് വിദ്യാർത്ഥികളോട് ക്ഷമാപണം എഴുതി വാങ്ങിയതെന്ന് സ്കൂൾ അധികൃതരിലൊരാളായ കൽപേഷ് ഭഗത് പറഞ്ഞു.
കുട്ടികളുടെ രക്ഷിതാക്കൾ തന്നെയാണ് ആദ്യം പരാതിയുമായി സ്കൂളിലെത്തിയത്. ഇതിന് പിന്നാലെ വിശ്വഹിന്ദു പരിഷത്ത് അധികൃതരേയും രക്ഷിതാക്കൾ വിവരം അറിയിച്ചു. തുടർന്നാണ് വിഷയത്തിൽ മാനേജ്മെന്റ് മാപ്പ് പറഞ്ഞു. മറ്റൊരു രീതിയിൽ അച്ചടക്ക നടപടി സ്വീകരിക്കാമായിരുന്നുവെന്നും, മതവികാരം വ്രണപ്പെടുത്തിയതിന് ആത്മാർത്ഥമായി ക്ഷമ പറയുന്നുവെന്നും ഇവർ പ്രസ്താവനയിൽ പറഞ്ഞു.
Comments