കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ തെളിവുകൾ നശിപ്പിച്ചെന്ന ആരോപണം തള്ളി ദിലിപ് കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഫോണുകളിൽ നിന്നും നീക്കം ചെയ്തത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണെന്നാണ് ദിലീപിന്റെ വാദം.
കേസുമായി ബന്ധമില്ലാത്ത വാട്‌സ്ആപ്പ് ചാറ്റുകളാണ് ഡിലീറ്റ് ചെയ്തത്. ഫോണുകളുടെ ഫോറൻസിക് പരിശോധനയിൽ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. ഫോറൻസിക് റിപ്പോർട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും ദിലീപ് ഹർജിയിൽ വിശദീകരിക്കുന്നു.
കൂടാതെ, തന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന സഹായി ദാസനെ ഡിവൈഎസ്പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തി മൊഴി നൽകിച്ചുവെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. എന്നാൽ, കോടതിയ്‌ക്ക് കൈമാറുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ഫോണുകളിലെ നിർണായക വിവരങ്ങൾ ദിലീപ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുള്ളത്.
അതേസമയം, സിനിമാ സെറ്റുകളിൽ വനിതാ ആഭ്യന്തര പരിഹാര സെല്ലുകൾ വേണമെന്ന ഡബ്ല്യൂസിസിയുടെ ആവശ്യത്തിൽ ഹൈക്കോടതി ഇന്ന് വിധി പറയും.
Comments