കോഴിക്കോട്: കെ.റെയിൽ പദ്ധതിയുടെ കല്ലിടൽ പുരോഗമിക്കുമ്പോൾ കേരളം കേട്ടുകൊണ്ടിരിക്കുന്നത് കരൾപിളരുന്ന നിലവിളികളാണ്. അങ്ങ് കാസർകോട് മുതൽ തിരുവനന്തപുരം ഏകദേശം 530 കിലോമീറ്ററോളം നീളത്തിലാണ് പാതവരുന്നത്. നാലുമണിക്കൂർ കൊണ്ട് കാസർകോട് നിന്ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്നാണ് അവകാശവാദം.
11 ജില്ലകളിലൂടെ കടന്നുപോകുന്ന കെ.റെയിൽ പദ്ധതിയുടെ കല്ലിടൽ പുരോഗമിക്കെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എങ്ങും ഗോബാക്ക് വിളികളാണ് ഉയരുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സമരരംഗത്ത് എത്തുന്നവർ ഉയർത്തുന്നത് മറുപടി നൽകാനാവാത്ത ചോദ്യങ്ങളാണ്. കെ.റെയിൽ വരികയോ വരാതിരിക്കുകയോ ചെയ്യാം. പക്ഷെ കല്ലിട്ടുപോകുന്നതോടെ ഭൂമിയുടെ ക്രയവിക്രയം നഷ്ടമാകും. കുട്ടികളുടെ വിവാഹം, വീട് നിർമാണം എന്നു വേണ്ട ജീവിതകാലം സ്വരൂക്കൂട്ടിയുണ്ടാക്കിയ വീടും പുരയിടവും ഒരു ദിവസം മണ്ണുമാന്തിയിൽ തകർന്നടിയുന്നത് ഓർക്കാൻ പോലും കഴിയാത്തവരാണ് എങ്ങും. ഈ പ്രതിഷേധമാണ് നിലവിളികളായി എങ്ങും ഉയരുന്നത്.
ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്ക് അവരുടെ ഭാവി കരുപ്പിടിപ്പിക്കാൻ എന്തുചെയ്യും എന്ന കാര്യത്തിൽ അവർക്ക് ആത്മവിശ്വാസം നൽകാൻ സർക്കാരിന് കഴിയുന്നില്ല. സർക്കാരിനെ ജനങ്ങൾക്ക് വിശ്വാസമില്ല. വന്ന പദ്ധതികളിൽ പലതും തങ്ങൾക്കുണ്ടാക്കിയ നഷ്ടത്തിനു പിറകെ പോയവരുടെ ചരിത്രം മുന്നിലുണ്ടാവുമ്പോൾ അവർ ആരെയും വിശ്വാസത്തിലെടുക്കുന്നില്ല. ആ അവിശ്വാസത്തിൽ നിന്നാണ് പ്രതിഷേധം ഉയരുന്നത്. കെ. റെയിൽ കടന്നുപോകുന്ന എല്ലാ ജില്ലകളിലും പ്രതിഷേധം കൊടുമ്പിരിക്കൊള്ളുകയാണ്. കോഴിക്കോട് കല്ലായിൽ ഇന്നലെ കല്ലുകൾ പിഴുതെറിഞ്ഞുകൊണ്ട് ജനങ്ങൾ പ്രതിഷേധിച്ചു.
ചങ്ങനാശേരിയിൽ കൊടിയ ക്രൂരതയാണ് സ്ത്രീകളോട് കാട്ടിയത്. പൊലീസ് സമരക്കാരെ തല്ലിച്ചതച്ചു. ഉദ്യോഗസ്ഥർ പാർട്ടിയുടെ പ്രാദേശിക നേതാക്കളെ പോലെയാണ് പെരുമാറിയത്. ഇന്നും സമരം തുടരുകയാണ്. മലപ്പുറത്തും എറണാകുളത്തും ഇന്നും സമരം തുടരുകയാണ്. സംസ്ഥാനത്ത് നേരത്തെയും വികസനപദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കുന്ന നടപടി സമരങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. വയൽക്കിളി സമരങ്ങൾ കണ്ടതാണ്. പിന്നീട് സമരം എങ്ങുമെത്താതെ പോയി.
ഈ സമരവും എവിടെയെത്തുമെന്ന് വ്യക്തമല്ല. ജനങ്ങളുടെ പുനരധിവാസം പ്രധാന പ്രശ്‌നമാണ്. അവരെ എവിടെയങ്കിലും പുനരധിവസിപ്പിക്കുകയല്ല. അവരുടെ വിശ്വാസം ആർജ്ജിച്ചുകൊണ്ടാവണം ഏത് പദ്ധതിയും വരേണ്ടത്. കെ.റെയിൽ വിഷയത്തിൽ പ്രോജക്ട് റിപ്പോർട്ട് ഉൾപ്പെടെ കൃത്യമായ ഒന്നും സർക്കാരിനില്ല. കെ.റെയിലിന് അനുമതി നൽകണമെങ്കിൽ അവ്യക്തത നീക്കണമെന്ന് കേന്ദ്രം പറഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തിൽ പദ്ധതിയുടെ ഭാവി എന്താവും എന്നകാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. പ്രതിപക്ഷ കക്ഷികളെല്ലാം തന്നെ പ്രതിഷേധത്തിലാണ്. വരും ദിവസങ്ങളിൽ പ്രതിഷേധം കനക്കും.
Comments