ആമസോൺ മഴക്കാടുകളിൽ 25 ദിവസം അതിജീവിച്ച രണ്ട് കൊച്ചുകുട്ടികളാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. മൂന്നാഴ്ചയിലധികം മഴക്കാടുകളിൽ പെട്ടുപോയ ഈ കരുന്നുകളെ രക്ഷാപ്രവർത്തകർ കണ്ടെത്തുമ്പോൾ അവർ അൽപം ക്ഷീണിതരായിരുന്നുവെന്ന കാര്യം മാറ്റി നിർത്തിയാൽ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ കുട്ടികൾക്ക് ഉണ്ടായിരുന്നില്ല എന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത.
ഏഴും ഒമ്പതും വയസുള്ള രണ്ട് ബ്രസീലിയൻ ആൺകുട്ടികളാണ് കാടിനുള്ളിൽ പെട്ടുപോയത്. പഴങ്ങൾ കഴിച്ചും മഴവെള്ളം കുടിച്ചുമാണ് 25 ദിവസം തങ്ങൾ അതിജീവിച്ചതെന്ന് കുട്ടികൾ വെളിപ്പെടുത്തി.
സഹോദരങ്ങളായ ഗ്ലോക്കോ(7), ഗ്ലെയ്‌സൺ(9) എന്നിവരെ കഴിഞ്ഞ ഫെബ്രുവരി 18നായിരുന്നു കാണാതായത്. ഇരുവരെയും കാണാതായ സ്ഥലത്ത് നിന്നും 35 കിലോമീറ്റർ (22 മൈൽ) അകലെ നിന്നാണ് പിന്നീട് കണ്ടെത്തിയത്. കലശലായ വിശപ്പ് അനുഭവിച്ചിരുന്ന ഇരുവരുടെയും ശരീരത്തിന് നിർജ്ജലീകരണം സംഭവിച്ചിരുന്നു എന്നതൊഴിച്ചാൽ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ലായിരുന്നു.
തങ്ങളുടെ ഗ്രാമത്തിൽ നിന്നും പക്ഷികളെ വേട്ടയാടാൻ പോയതോടെയാണ് ഇരുവരും വഴിതെറ്റി പോയത്. മഴവെള്ളം, തടാക ജലം എന്നിവയും കാർബോഹൈഡ്രേറ്റും കൊഴുപ്പും അടങ്ങിയ ഒരു കാട്ടുപഴവുമായിരുന്നു ഇരുവരുടെയും ആഹാരം. ഇളയകുട്ടി ക്ഷീണിതനായപ്പോൾ മൂത്തവനായിരുന്നു അനുജനെ മുതുകിലേറ്റി നടന്നിരുന്നതെന്നും കുട്ടികൾ വെളിപ്പെടുത്തി.
ഇരുവരെയും കാണാതായി ദിവസങ്ങൾ പിന്നിട്ടപ്പോൾ ബ്രസീലിയൻ അധികൃതർ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. എന്നാൽ തദ്ദേശവാസികൾ ദൗത്യത്തിൽ നിന്നും പിന്മാറാൻ തയ്യാറായിരുന്നില്ല. ഇതിനിടെ തടി ശേഖരിക്കാൻ പോയ ഒരാളാണ് കുട്ടികളെ ആകസ്മികമായി കണ്ടെത്തിയത്. പാമ്പോ, മറ്റ് ഇഴജന്തുക്കളോ, വന്യ മൃഗങ്ങളോ ഒന്നും തന്നെ കുട്ടികളെ ആക്രമിച്ചില്ലെന്നതും ഏവരെയും അതിശയപ്പെടുത്തിയിരുന്നു. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.















