തിരുവനന്തപുരം: തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിനെ തള്ളി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. ഫിയോക്കിൽ താൻ നിലവിൽ അംഗമല്ലെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു. പുറത്താക്കാൻ ഒരുങ്ങുന്നവർ താൻ ചെയ്ത തെറ്റ് എന്താണെന്ന് വിശദീകരിക്കണം. കൊറോണ പ്രതിസന്ധി സമയത്ത് നൽകാൻ ഉദ്ദേശിച്ച സിനിമ മാത്രമാണ് ഒടിടിയ്‌ക്ക് നൽകിയത്. താൻ ഫിയോക്കിൽ നിന്നും നേരത്തെ രാജിവെച്ചതാണെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.
രാജി അംഗീകരിച്ചതായിട്ട് ഇതുവരെ സംഘടന വിവരം നൽകിയിട്ടില്ല. രാജിവെച്ച ഒരാളെ എങ്ങനെ പുറത്താക്കുമെന്നും ആന്റണി പെരുമ്പാവൂർ ചോദിച്ചു. തീയേറ്റർ ഉടമകളുടെ സംഘടനടയായ ഫിയോക്കിൽ നിന്നും നടൻ ദിലീപിനേയും ആന്റണി പെരുമ്പാവൂരിനേയും പുറത്താൻ നീക്കം നടക്കുന്നുവെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തീയേറ്റർ ഉടമകളുടെ സംയുക്ത സംഘടനയെന്ന നിലയിൽ ദിലീപും ആന്റണി പെരുമ്പാവൂരും നിർമ്മിച്ച സംഘടനയാണ് ഫിയോക്ക്. സംഘടനയുടെ ആജീവനാന്ത ഭാരവാഹികളാണ് ഇരുവരും. കൊറോണയ്‌ക്ക് ശേഷം സിനിമകൾ ഒടിടി റിലീസിലേക്ക് കൂടുതലായി എത്തിയ പശ്ചാത്തലത്തിലാണ് ഫിയോക്ക് ഭാരവാഹികളായിട്ട് ഇവർക്ക് തുടരാനാകില്ലെന്ന് തീയേറ്റർ ഉടമകൾ പറഞ്ഞത്.
Comments